കൊച്ചി: ഡിസംബറിൽ വിപണിയിൽ എത്തുമെന്ന് കരുതുന്ന കോവി ഷീൽഡ് വാക്സീന്‍ കുത്തിവയ്ക്കേണ്ടി വരിക രണ്ടു ഡോസ്. ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29–ാം ദിവസമായിരിക്കും രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കേണ്ടി വരുകയെന്നു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരോഷോത്തമന്‍ സി.നമ്പ്യാര്‍ പറഞ്ഞു.
രണ്ടാം ഡോസ് എടുത്തുകഴിഞ്ഞാല്‍ പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. നിലവിലെ അവസ്ഥയില്‍ ഒരു വ്യക്തിക്ക് വാക്സിനേഷനെടുക്കാന്‍ 500 രൂപ ചിലവ് വരും. ഒരു ഡോസിന് 250 രൂപയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുക.
ഓക്സ്ഫഡ് യൂനിവേഴ്സിറ്റി-ആസ്ട്ര സെനേക എന്നിവർ ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിൻ ‘കൊവിഷീൽഡ്’ 73 ദിവസത്തിനകം ഇന്ത്യക്കാർക്ക് ലഭ്യമായിത്തുടങ്ങുമെന്ന് ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഷീൽഡിന്‍റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. ഇത് വിജയമാകുന്നതോടെ രാജ്യത്ത് വാണിജ്യ ഉൽപ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിൻ ആവും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റേത്.
ശനിയാഴ്ചയാണ് മൂന്നാംഘട്ട പരീക്ഷണത്തിലെ ആദ്യ വാക്സിൻ ഡോസ് നൽകിയത്. 29ാം ദിവസം അടുത്ത ഡോസ് നൽകും. ഫൈനൽ റിപ്പോർട്ട് 15 ദിവസത്തിന് ശേഷമാണ് തയാറാക്കുക. ഇത് പൂർത്തിയാകുന്നതോടെ വാണിജ്യോൽപാദനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
രാജ്യത്തെ 20 കേന്ദ്രങ്ങളിലായി ആഗസ്റ്റ് 22നാണ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചത്. 1600 പേരിലാണ് പരീക്ഷണം. മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ച സാഹചര്യത്തിൽ, നേരത്തെ കരുതിയതിനേക്കാൾ വേഗം വാക്സിൻ യാഥാർഥ്യമാകുമെന്നാണ് വിലയിരുത്തുന്നത്.