തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് വാക്സീൻ വിതരണത്തിലെ പ്രശ്നങ്ങൾക്കു പരിഹാരവുമായി സർക്കാർ പുതിയ ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ആരും തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും സംസ്ഥാനത്തു നിലവിൽ വാക്‌സീൻ സ്റ്റോക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരക്കു കുറയ്ക്കുന്നതിനു സ്പോട് റജിസ്‌ട്രേഷനിൽ ടോക്കൺ സംവിധാനം നടപ്പിലാക്കും.
സ്പോട് രജിസ്‌ട്രേഷൻ ഉച്ചയ്ക്കു മുൻപ് 50 ശതമാനമായും ഉച്ച കഴിഞ്ഞ് 50 ശതമാനമായും വിഭജിക്കും. ഓൺലൈൻ ആയി സന്ദർശനസമയം എടുത്തു വരുന്നവർക്കും നേരിട്ടു വരുന്നവർക്കും നിശ്ചിത എണ്ണം അനുവദിക്കും. പരമാവധി പോർട്ടലിൽ ബുക്ക് ചെയ്തു വാക്സിനേഷൻ കേന്ദ്രത്തിൽ എത്തണം.
കഴിഞ്ഞ ദിവസങ്ങളിൽ വാക്‌സീൻ എടുക്കാൻ പല കേന്ദ്രങ്ങളിലും തിരക്ക് ഉണ്ടായിട്ടുണ്ട്. കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നും മിക്ക ജില്ലകളിലും ബുക്കിങ്ങിനായി ഓൺലൈൻ സ്ലോട്ടുകൾ ലഭ്യമല്ലെന്നും പരാതി ഉണ്ട്.