തിരുവല്ല: രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുകയാണ് ആരോഗ്യ പ്രവർത്തകയുടെ വീഡിയോ. ചങ്ങനാശ്ശേരി,വളഞ്ഞവട്ടം,കടപ്ര എന്നീ ഭാഗങ്ങളിൽ നാട്ടുകാരും പോലീസും ഉൾപ്പെടെ ശക്തമായ താക്കീത് നല്കി വിട്ടയച്ചിട്ടും അവ വകവെയ്ക്കാതെ തിരുവല്ലക്കു സമീപം വെസ് ഓതറയിൽ എത്തിയ 'സുവിശേഷകനെ'യാണ് വീട്ടമ്മ ഗുണദോഷിച്ച് വിട്ടത്.
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി തുടക്കം തൊട്ടു തന്നെ മികച്ച രീതിയിൽ സഹകരിച്ചു വരുന്ന ഇവർ വിദേശത്ത് നേഴ്‌സ് ആയിരുന്നു. ഇപ്പോൾ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റലിലെ നേഴ്സ് ആയി സേവനം ചെയ്യുന്നു.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ആണ് കുട ചൂടി മുഖാവരണം ഇല്ലാതെ നീണ്ട വെള്ള കുപ്പായവും അണിഞ്ഞ വ്യക്തി വീട്ടിലെത്തിയത്.''ചില ദുഷ്ടശക്തികൾ ആണ് തെറ്റിദ്ധാരണ പരത്തി കൊറോണാ വ്യാപിപ്പിക്കുന്നത് '' എന്നാണ് ഇദ്ദേഹം കവലകൾ തോറും പറഞ്ഞു നടക്കുന്നത്.
കഴിഞ്ഞ ദിവസം വളഞ്ഞവട്ടത്ത് പോലീസ് താക്കീത് നല്കുന്നത് ശ്രദ്ധയിൽ പെട്ടതുകൊണ്ട് ആ വ്യക്തിയാണ് തൻ്റെ വീട്ടിലും എത്തിയതെന്ന് മനസിലാക്കായ തോട്ടത്തിൽ ബിനി സിബി അദ്ദേഹത്തെ ഒഴിവാക്കി വിടുകയും സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരാരും ഈ സമയത്ത് ഇങ്ങനെ നടക്കുകയില്ലെന്നും അദ്ദേഹത്തോടു പറഞ്ഞു.
ദുർവാശിക്കാരനായ ഇദ്ദേഹവുമായി ബിനി സിബി നടത്തിയ സംഭാഷണങ്ങൾ ഭർത്താവ് സിബി സാം തോട്ടത്തിൽ മൊബൈൽ ഫോണിൽ പകർത്തി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടു കൂടിയാണ് ഇത് തരംഗമായത്.
കൊറോണാ നിർവ്യാപനത്തിന് സമൂഹം ഒരു മനസ്സോടെ ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനുമൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും സർക്കാരിനെ വിശ്വാസത്തിലെടുത്ത് ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ ഒത്തൊരുമിച്ചു ഉള്ള പോരാട്ടമാണ് വേണ്ടതെന്നും ബിനി സിബി പറയുന്നു.അഞ്ഞുറിലധികം സുഹൃത്തുക്കൾ ഇതിനോടകം ഷെയർ ചെയ്യുകയും ചെയ്തു.