തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ. എല്ലാ സർക്കാർ നിയമനങ്ങളും സുതാര്യമാകണെന്നും സ്വപ്‌നയുടെ കാര്യത്തിൽ അതല്ല സംഭവിച്ചതെന്നും പാർട്ടി മുഖപത്രമായ ജനയുഗത്തിൽ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനം വ്യക്തമാക്കി.
കൺസൾട്ടിങ് ഏജൻസികൾ വഴി പിൻവാതിൽ നിയമനം നടക്കുന്നതായും സ്പ്രിംഗ്‌ളർ ഇടപാടിൽ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി കരാറുണ്ടാക്കിയെന്നും ലേഖനം വിമർശിക്കുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന അതേ ആരോപണങ്ങളാണ് ഈ വിഷയങ്ങളിൽ സി.പി.ഐയും ഉന്നയിക്കുന്നത്. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് സ്പ്രിംഗ്‌ളർ ഇടപാടെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിലും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപ്രസംഗം എഴുതിയിരുന്നു. ആരോപണം ഉയരാനുള്ള കാരണം സ്വപ്‌നയുടെ ഐ.ടി വകുപ്പുമായി ബന്ധപ്പെട്ട പദവിയാണെന്നും ഇതിനുള്ള സാഹചര്യം വരാതെ നോക്കേണ്ടത് സർക്കാരാണെന്നുമാണ് സി.പി.ഐ പറയുന്നത്. യു.ഡി.എഫ് ഉയർത്തുന്ന സമഗ്രമായ അന്വേഷണം തന്നെയാണ് സി.പി.ഐയും ആവശ്യപ്പെടുന്നത്.
സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. സി.പി.ഐ ഇടയുന്നതോടെ ഇടതുമുന്നണിയിലെ മറ്റു കക്ഷികളും വിമർശനവുമായി രംഗത്തെത്താൻ സാധ്യതയുണ്ട്. പിൻവാതിൽ നിയമനങ്ങളിൽ സി.പി.എമ്മുകാരെ മാത്രം തിരുകിക്കയറ്റുന്നു എന്നതും ഇവരുടെ ആക്ഷേപത്തിന് കാരണമാണ്.