രാമായണ പാരായണ മാസമായ കർക്കിടകത്തിൽ രാമായണവുമായി ബന്ധപ്പെട്ട സെമിനാറുകൾ സംഘടിപ്പിക്കാനായിരുന്നു സി പി എമ്മിന്റെ അറിവോടെ രൂപീകരിക്കപ്പെട്ട സംസ്‌കൃത സംഘത്തിന്റെ തീരുമാനം.സംസ്‌കൃത പണ്ഡിതന്മാർ,അധ്യാപകർ എന്നിവർ ഉൾപ്പെട്ട കൂട്ടായ്മയാണ് സംസ്‌കൃത സംഘം.രാമായണമാസാചരണം ഭൂരിഭാഗം കേന്ദ്രങ്ങളിലും ബി ജെ പിയുടെയോ അനുബന്ധ സംഘടനകളുടെയോ നേതൃത്വത്തിലായിരുന്നു സംഘടിപ്പിച്ചു വന്നിരുന്നത് .ആർ എസ എസ് നിയോഗിക്കുന്ന ആധ്യാത്മിക പ്രവർത്തകരും ഇതിൽ സജീവമാണ്.ഈ സാഹചര്യത്തിലാണ് സി പി എം ഇത്തരമൊരു നീക്കത്തിന് തുടക്കം കുറിച്ചത്.
വർഗീയത വളരുന്നത് തടയാൻ ആധ്യാത്മിക മേഖലയിലും ഇടപെടണമെന്ന് കഴിഞ്ഞ തൃശൂർ സമ്മേളനത്തിൽ സി പി എം തീരുമാനിച്ചിരുന്നു.ഈയൊരു പശ്ചാത്തലത്തിലാണ് സംസ്‌കൃത സംഘത്തിനു പർട്ടി അറിവോടെ രൂപം നൽകിയത്. പുരാണേതിഹാസങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സ്വത്തല്ല എന്ന വിലയിരുത്തൽ ആണ് ഇക്കാര്യത്തിൽ സി പി എമ്മിനുള്ളത് .ബി ജെ പി അവരുടെ അടിത്തറ ഉറപ്പിക്കാൻ ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും സി പി എം വിമർശനങ്ങൾക്ക് വിധേയമാക്കിയിരുന്നു.
ഹൈന്ദവ ആചാരങ്ങളെയും മിത്തുകളെയും സംഘപരിവാർ സമർത്ഥമായി ഉപയോഗിക്കുന്നതിനെതിരെ കണ്ണൂർ ജില്ലയിലടക്കം സി പി എം നിരവധി ക്യാമ്പയിനുകളും നടത്തിയിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് മുൻ വർഷങ്ങളിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രകൾ നടത്തിയിരുന്നത്.ഇതിനെതിരെ സംഘപരിവാർ അടക്കമുള്ളവർ കടുത്ത വിമർശനങ്ങളുമായി രംഗത്തു വന്നിരുന്നെങ്കിലും സി പി എം പരിപാടിയുമായി മുന്നോട്ട് പോയി വിജയിപ്പിക്കുകയും ചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനം സി പി എം രഹസ്യമായി നടത്തി വരികയായിരുന്നു.ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കൂട്ടായ്മകൾക്കും രൂപം നൽകിയതും ഈയിടെയാണ്.ഇതിന്റെ തുടർച്ചയാണ് രാമായണം വായനയ്ക്കും സെമിനാറിനുമായി പാർട്ടി അറിവോടെ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
കേരളത്തില്‍ രാമായണ മാസാചരണം നടത്താനുള്ള നീക്കം കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന അവെയിലബിള്‍ പോളിറ്റ് ബ്യൂറോ ഈ വിഷയം ചര്‍ച്ച ചെയ്തു. വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തില്‍നിന്ന് കേന്ദ്രനേതൃത്വം വിശദീകരണം തേടിയേക്കും. പത്രങ്ങളില്‍ നിന്നും മറ്റു മാധ്യമങ്ങളില്‍നിന്നുമാണ് വിഷയത്തെ കുറിച്ച് കേന്ദ്രനേതാക്കളില്‍ പലരും അറിഞ്ഞതെന്നാണ് സൂചന.
ബി ജെ പിയെ ചെറുക്കാനും രാമായണത്തിന്റെ പുനര്‍വായന എന്ന നിലയിലുമാണ് സെമിനാറുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാന്‍ സി പി എം തീരുമാനിച്ചത്. എന്നാല്‍ ഇത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും എന്നാണ് കേന്ദ്രനേതൃത്വം ആശങ്ക. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സംസ്‌കൃതസംഘമാണ് ഈ കര്‍ക്കിടകത്തില്‍ രാമായണമാസാചരണവുമായി രംഗത്തു വരുന്നത്.ഹിന്ദുപുരാണങ്ങള്‍ വ്യാഖ്യാനിച്ചു ബി.ജെ.പി. നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളെ തുറന്നു കാട്ടാനാണത്രേ ഈ നീക്കം. എന്തായാലും ആത്മീയപ്രഭാഷണങ്ങളിലും അല്‍പം ‘വൈരുദ്ധ്യാത്മിക ഭൗതികത’ കലര്‍ത്താനാണുള്ള നീക്കത്തിലാണു പാര്‍ട്ടി.
സി.പി.എമ്മിലേക്ക് അടുത്ത കാലത്തായി എത്തിയ മുന്‍ ബി.ജെ.പി- ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ കൂട്ടായ്മയിലുള്ളതാണ് സംസ്‌കൃതസംഘം. സംസ്‌കൃതപണ്ഡിതരും അധ്യാപകരും വിദ്യാര്‍ത്ഥികളും ഈ കൂട്ടായ്മയുടെ ഭാഗമാണ്. കശ്മീരിലെ കത്തുവ പീഡനത്തിനു പ്രായശ്ചിത്തമായി കണ്ണൂര്‍ ആദികടലായി ക്ഷേത്രത്തില്‍ എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയെക്കൊണ്ടു ശയന പ്രദക്ഷിണസമരം നടത്തിയതു സംസ്‌കൃതസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു.
രാമായണത്തിന്റെ സാമൂഹികപശ്ചാത്തലം വിശദമാക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. 25ന് സംസ്ഥാനതല സെമിനാറും തുടര്‍ന്ന് എല്ലാ ജില്ലകളിലും പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും. സുനില്‍ പി. ഇളയിടം അടക്കമുള്ള പ്രഭാഷകര്‍ പരിപാടിയുടെ ഭാഗമാകും. എസ്.എഫ്. ഐ. മുന്‍ അഖിലേന്ത്യാനേതാവ് വി. ശിവദാസനാണ് പരിപാടികളുടെ പാര്‍ട്ടിചുമതല. ശബരിമല തീര്‍ത്ഥാടകര്‍ക്കു വിശ്രമസൗകര്യം ഏര്‍പ്പെടുത്തല്‍, ജന്മാഷ്ടമി ഘോഷയാത്ര, ഗണേശോത്സവ പങ്കാളിത്തം എന്നിവയ്‌ക്കൊപ്പം ക്ഷേത്രഭരണത്തിലെ ശക്തമായ ഇടപെടലിനും അണികള്‍ക്ക് സി.പി.എം. വീണ്ടും പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.