2023ലെ ലോകകപ്പ് കളിക്കണമെന്നാണ് ആഗ്രഹമെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. അടുത്ത സീസണിലെ രഞ്ജി ട്രോഫിയിൽ കേരള ടീമിൽ ശ്രീശാന്തിനെ ഉൾപ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഇന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
2023 ലോകകപ്പ് കളിക്കണം എന്ന ആഗ്രഹമുണ്ട്. ഏഴ് വർഷമാണ് മിസ് ചെയ്തത്. അതിനാൽ കുറഞ്ഞത് അഞ്ച് വർഷം ദൈവം തരുമെന്നാണ് വിശ്വസിക്കുന്നത്. 200 ടെസ്റ്റ് വിക്കറ്റ് എടുക്കും എന്ന് പലരോടും പറഞ്ഞിരുന്നു. ഇതുവരെ 100 വിക്കറ്റുപോലും ആയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കൂടാതെ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് വലിയ അനുഗ്രഹമാണ്. പറ്റുന്ന രീതിയിൽ രാഷ്‌ട്രീയം തുടരണമെന്നാണ് ആഗ്രഹം. അടുത്തൊന്നും തെരഞ്ഞെടുപ്പിലേക്കില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.
രഞ്ജി ട്രോഫിയിലും ഇറാനി കപ്പിലും കേരളത്തെ വിജയിപ്പിക്കണം എന്നാണ് ആഗ്രഹം ഇപ്പോൾ 37 വയസായിരിക്കുന്നു. ആരുടെയും വഴി മുടക്കാൻ ആഗ്രഹിക്കുന്നില്ല. ക്വാർട്ടറിലും സെമിയിലും എത്തിയ ടീമിന് ഫൈനൽ കളിക്കാനാകും, ജയിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസൺ, സച്ചിൻ ബേബി, ബേസിൽ തമ്പി, ജിയാസ്, അനീഷ്, രോഹൻ പ്രേം, നിതീഷ്, മുഹമ്മദ് അസ്‌ഹറുദീൻ, സൽമാൻ നിസാർ... മികച്ച യുവതാരങ്ങളടങ്ങിയ ടീം നമുക്കുണ്ട്.
കേരളത്തിന് കപ്പുയർത്താൻ കഴിയുമെന്ന ആത്മവിശ്വാസം സഹതാരങ്ങൾക്ക് നൽകുകയാണ് ലക്ഷ്യം. കഴിഞ്ഞ അഞ്ചാറ് വർഷം സിനിമയിൽ അഭിനയിക്കുമ്പോഴും ഫിറ്റ്‌നസ് സൂക്ഷിക്കുന്നുണ്ടായിരുന്നു. ബോഡി ബിൾഡിംഗ് വളരെ ഇഷ്‌ടപ്പെട്ടു. ഫിറ്റ്‌നസ് പൂർണമായും തെളിയിക്കാനാകും എന്നാണ് പ്രതീക്ഷ. ശ്രീശാന്ത് വ്യക്തമാക്കി.
ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടു ശ്രീശാന്തിന് ബിസിസിഐ ചുമത്തിയ വിലക്ക് ഈ വർഷം സെപ്റ്റംബറിലാണ് അവസാനിക്കുന്നത്. ഇതിനു ശേഷം കേരള ടീമിലേക്ക് താരത്തെ ഉൾപ്പെടുത്താനാണ് കെഎസിഎ തീരുമാനിച്ചിരിക്കുന്നത്. ഏഴു വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ശ്രീശാന്ത് കളിക്കളത്തിലേക്കു മടങ്ങിയെത്തുന്നത്. വീണ്ടും കേരള ടീമിൽ അവസരം നൽകിയതിന് കെസിഎയോട് താൻ കടപ്പെട്ടിരിക്കുന്നതായി ശ്രീശാന്ത് പറയുന്നു.