ടുറിന്‍: യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലിൽവച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കൻ യുവതിയുടെ ആരോപണം നിഷേധിച്ച് ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാൻ ശ്രമിക്കുന്നവരാണ് ഈ ആരോപണത്തിനു പിന്നിലെന്ന് റൊണാൾഡോ കുറ്റപ്പെടുത്തി. ഇത് ജോലിയുടെ ഭാഗമാണെന്നും അതിനെക്കുറിച്ച് ആകുലപ്പെടുന്നില്ലെന്നും താന്‍ സന്തോഷവാനാണെന്നും പോര്‍ച്ചുഗീസ് താരം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റഗ്രാം ലൈവിലാണ് ക്രിസ്റ്റ്യാനോ പ്രതികരിച്ചത്.
2009-ല്‍ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. മുപ്പത്തിനാലുകാരിയായ അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗയാണ് ക്രിസ്റ്റ്യാനോയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്.
അതേസമയം, പീഡിപ്പിച്ചുവെന്ന പരാതി കള്ളമാണെന്നും മയോര്‍ഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയത്. ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ച ജര്‍മന്‍ മാധ്യമം ഡെര്‍ സ്പീഗലിനെതിരെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഈ സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ ക്രിസ്റ്റ്യാനോ നല്‍കിയതായും ഇരുവരുടേയും അഭിഭാഷകര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പണം നല്‍കാന്‍ തീരുമാനിച്ചതെന്നും സ്പീഗലിലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംഭവം നടന്നതിന് ശേഷം പൊലീസില്‍ പരാതിനല്‍കാതെ മയോര്‍ഗ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് ഇരുവരുടെയും അഭിഭാഷകര്‍ക്കിടയില്‍ സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നുവെന്നും ജര്‍മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോകത്തെ ഏറ്റവും പ്രശസ്തരായ കായികതാരങ്ങളിൽ ഒരാളാണ് റൊണാൾഡോ. ലോകമെമ്പാടും ആരാധകരുള്ള താരം റഷ്യൻ ലോകകപ്പിനു പിന്നാലെ സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡ് വിട്ട് യുവന്റസിൽ ചേർന്നിരുന്നു. അതേസമയം, 2003ലും താരത്തിനെതിരെ ലൈംഗികാരോപണം ഉയർന്നിരുന്നു. അന്ന് ലണ്ടനിലെ ഹോട്ടലിൽ വച്ച് താരം തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു യുവതി പരാതിയുമായി എത്തിയിരുന്നു.