ന്യൂഡല്‍ഹി: കശ്മീര്‍ ഭീകരാക്രമണത്തില്‍ ഉപയോഗിച്ചത് 350 കിലോയോളം വരുന്ന സ്‌ഫോടകവസ്തുകളെന്ന് സൂചന. ഐ.ഇ.ഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സമീപകാലത്ത് കശ്മീരില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായിരിക്കുന്നത്. 1980 ശേഷം ഇത്രവലിയൊരു ആള്‍നാശം സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കിയ ആക്രമണം ഇതാദ്യമാണ്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കശ്മീരില്‍ ഉണ്ടായ 18-ാമത്തെ വലിയ ആക്രമണവും. 2016 സെപ്റ്റംബര്‍ 18 ന് ഉറിയില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷം സേനയ്ക്ക് വലിയതോതില്‍ ആള്‍നാശം ഉണ്ടായ ഭീകരാക്രമണം കൂടിയാണ് ഇത്.
78 ബസുകളിലായി ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് മടങ്ങിയ ജവാന്മാരെയാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. ആക്രമണത്തില്‍ ഇതുവരെ 30 ജവാന്‍മാര്‍ വീരമൃത്യു വരിച്ചെന്നാണ് വിവരം. സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനിടയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകറ്റിയാണ് ആക്രമണം നടത്തിയത്. ജെയ്‌ഷെ ഭീകരനായ ആദില്‍ അഹമ്മദ് എന്നയാളാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 ലാണ് ഇയാള്‍ ഭീകരസംഘടനയില്‍ ചേര്‍ന്നത്.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ അടുത്ത ദിവസം കശ്മീര്‍ സന്ദര്‍ശിക്കും.