തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിൻ്റെയും മോൻസ് ജോസഫ് എംഎൽഎയുടെയും സ്വന്തം നാട്ടിൽ ഒരേ ദിവസം ഇരുവർക്കും കനത്ത തിരിച്ചടി.
പിജെ ജോസഫിൻ്റെ സ്വന്തം തട്ടകത്തിൽ അദ്ദേഹത്തിന് കനത്ത തിരിച്ചടി നൽകി പാർട്ടിയുടെ ആകെയുള്ള രണ്ടു നഗരസഭാ കൗൺസിലർമാരിലൊരാള്‍ സി പി എമ്മിൽ ചേർന്നപ്പോൾ മോൻസിൻ്റെ മണ്ഡലത്തിൽ 50 വർഷമായി യുഡിഎഫ് ഭരിച്ച കിഴൂർ സഹകരണ ബാങ്കാണ് നഷ്ടമായത്. ഇത് യു ഡി എഫ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിനും കാരണമാകുകയാണ്.
കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം പ്രതിനിധിയും നഗരസഭ 11-ാം വാര്‍ഡ് കൗണ്‍സിലറുമായ മാത്യു ജോസഫാണ് ഇടതുപാളയത്തിലെത്തിയത്. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് കൂടിയായിരുന്നു മാത്യു ജോസഫ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പില്‍ നിന്ന് ചെണ്ട ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച രണ്ട് അംഗങ്ങളാണ് തൊടുപുഴ നഗരസഭയിൽ ഉണ്ടായിരുന്നത്. മാത്യു ജോസഫിന്റെ പാര്‍ട്ടി മാറ്റത്തോടെ ഇത് ഒന്നായി ചുരുങ്ങി.
ഇതോടെ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ യുഡിഎഫ് അംഗങ്ങള്‍ 12 എണ്ണമായി. എല്‍ഡിഎഫ് അംഗങ്ങളുടെ എണ്ണം 15 ആയി വര്‍ദ്ധിക്കും. ബിജെപിക്ക് എട്ട് അംഗങ്ങളാണ് നഗരസഭയില്‍ ഉള്ളത്.
മാത്യു ജോസഫിന് പുറമെ യൂത്ത് കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റും ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ വി റ്റി രാജീവ്, കേരള കോണ്‍ഗ്രസ് (ജോസഫ്) പ്രവര്‍ത്തകരായ പൗലോസ്, മാത്യൂസ് എന്നിവരും സിപിഎമ്മില്‍ ചേര്‍ന്നു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം എം എം മണിയുടെ നേതൃത്വത്തിലാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഇനിയും ജോസഫ് വിഭാഗത്തിലെ കൂടുതൽ നേതാക്കൾ പാർട്ടി വിടാനുള്ള നീക്കത്തിലാണെന്നാണ് സൂചന.
അതേസമയം, മാത്യു ജോസഫിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് നേതാക്കളും പറയുന്നു.
എന്നാല്‍ രണ്ടംഗങ്ങളില്‍ ഒരാള്‍ മാറിയാല്‍ കൂറുമാറ്റ നിയമം ബാധകമാകില്ലെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. മാത്രമല്ല അന്ന് സ്വതന്ത്ര ചിഹ്നം എന്ന നിലയിലാണ് 'ചെണ്ട' ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ചത്. പുതിയ സംഭവ വികാസത്തോടെ സി പി എം നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ അവിശ്വാസം കൊണ്ടു വരാനുള്ള യുഡിഎഫ് നീക്കം പാളുകയും ചെയ്തു.
കോട്ടയം കടുത്തുരുത്തി കീഴൂർ സർവീസ് സഹകരണ ബാങ്കിലാകട്ടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലുടെയാണ് ഭരണ നഷ്ടം. തുടർച്ചയായ 50 വർഷകാലം യുഡിഎഫ് മുന്നണി ഭരണം നടത്തി വരുന്ന ബാങ്കാണ് കയ്യിൽ നിന്നും പോയത്.
ജോസഫ് ഗ്രൂപ്പിന് രണ്ട് അംഗങ്ങളുള്ള ബാങ്കിൽ ഒരാൾ കേരള കോൺഗ്രസ് എമ്മിന് ഒപ്പം അവിശ്വാസത്തെ പിന്തുണച്ചതാണ് ഭരണം പോകാൻ കാരണം.