തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങളെ നേരിടാൻ സംസ്ഥാനം നിയമനിർമാണത്തിന് ഒരുങ്ങുന്നു. സൈബർ കുറ്റകൃത്യങ്ങൾ ഉൾപെടുത്തി കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തണമെന്ന് ഡി.ജി.പി സർക്കാരിന് ശുപാർശ നൽകി. ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യയും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിർമാണത്തിനാണ് ശുപാർശ.
അശ്ലീല ഉള്ളടക്കങ്ങൾ നിറഞ്ഞ വിജയ് പി. നായരുടെ യൂട്യൂബ് വീഡിയോയും സ്ത്രീകളുടെ പ്രതിഷേധവും സൈബർ പരാതികൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ തുറന്ന് കാട്ടിയിരുന്നു. കർശന നടപടികൾക്ക് പര്യാപ്തമായ നിയമം നിലവിലെ കേന്ദ്ര ഐ.ടി ആക്ടിൽ ഇല്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇത് മൂലം സൈബർ കേസുകളിൽ 80 ശതമാനത്തിലും പ്രതികൾക്ക് വേഗത്തിൽ ജാമ്യം ലഭിക്കുന്നു.
ഈ പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കേരള പൊലീസ് ആക്ടിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നത്. പൊലീസ് ആക്ടിൽ സൈബർ കുറ്റങ്ങൾ കൈകാര്യം ചെയ്യാൻ ഒരു വകുപ്പ് പോലുമില്ല. അതിനാൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്യണമെന്നാണ് ഡി.ജി.പി ലോക് നാഥ് ബെഹ്റയുടെ ശുപാർശ.