Advertisment

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലും അതിതീവ്ര മഴക്ക് സാധ്യത

New Update

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലും അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്‍ഡിആര്‍എഫ് ടീമിന്റെ എട്ട് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണര്‍ എ കൌശികന്‍ മീഡിയവണിനോട് പറഞ്ഞു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരിയില്‍ നിന്നും ഏകദേശം 860 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ അതിതീവ്ര ന്യൂനമര്‍ദം. നാളെ വൈകിട്ടോടെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊടുമെന്നാണ് പ്രവചനം. മറ്റന്നാള്‍ ഗള്‍ഫ് ഓഫ് മാന്നാറിലെത്തിയ ശേഷം നാലാം തീയതി പുലര്‍ച്ചെ കന്യാകുമാരിയിലെത്തും. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശും.

തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലും അതിതീവ്ര മഴയുണ്ടാകും. നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ക്യാമ്പുകള്‍ ഒരുക്കാന്‍ നടപടി ആരംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.

Advertisment