ഡൽഹി: ഡൽഹിയിൽ 9 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. പെൺകുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ ബിജെപി ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്തയ്ക്ക് നേരെ ശക്തമായ പ്രതിഷേധമാണുണ്ടായത്.
നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധം നടത്തുന്ന സ്ഥലത്തേക്കാണ് ആദേശ് ഗുപ്ത എത്തിയത്. അദ്ദേഹം തിരിച്ചുപോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തുകയായിരുന്നു. നേരത്തെ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിയിരുന്നു.
നിയമപോരാട്ടത്തിന് എല്ലാ വിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കുട്ടിയുടെ മരണകാരണം എന്താണെന്ന് ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ലെന്നും എന്നാൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ ആ ദിവസം തന്നെ അറസ്റ്റ് ചെയ്തു വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയെന്ന് ഡി സി പി ഇൻജിത് പ്രതാപ് സിങ് പറഞ്ഞു.
കുറ്റപത്രം 60 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയെന്നാണ് നിയമം. ഈ കേസിൽ അത് അടിയന്തരമായി നൽകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മകളുടെ മൃതദേഹം സംസ്കരിക്കുന്നത് തടയാൻ പൊലീസ് ഇടപെട്ടില്ലെന്ന് അമ്മ ആരോപിച്ചു. ചിത കെടുത്താൻ ശ്രമിച്ച നാട്ടുകാരെയും പൊലീസ് തടഞ്ഞു.പൊലീസിനോട് വെള്ളം ഒഴിക്കാൻ ആവശ്യപ്പെട്ടെങ്കിലുംചെയ്തില്ലെന്ന് അമ്മ പറഞ്ഞു.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഡൽഹി സൗത്ത് വെസ്റ്റ് ഡി സി പി യോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.