ന്യൂയോര്‍ക്ക്: വിവാഹേതര ബന്ധം ആഗ്രഹിച്ച് ഡേറ്റിംഗ് സൈറ്റില്‍ എത്തിയ 23 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു. മീറ്റ് മൈന്‍ഡ് ഫുള്‍ എന്ന ഡേറ്റിംഗ് സൈറ്റില്‍ റജിസ്ട്രര്‍ ചെയ്തവരുടെ വിവരങ്ങളാണ് ഷിന്നി ഹണ്ടേര്‍സ് എന്ന ഹാക്കിംഗ് സംഘം ചോര്‍ത്തി പരസ്യപ്പെടുത്തിയിരിക്കുന്നത്.
രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ ഹാക്കിംഗ് ഫോറങ്ങളില്‍ ലഭ്യമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉപയോക്താവിന്റെ പേര്, ജനനതീയതി, സിറ്റി, സംസ്ഥാനം, വിവാഹം സംബന്ധിച്ച വിവരങ്ങള്‍, ഇ‑മെയില്‍ അഡ്രസ്, ഡേറ്റിംഗ് വിവരങ്ങള്‍, ശരീരിക വിവരങ്ങള്‍, ഫേസ്ബുക്ക് യൂസര്‍ ഐഡി, ഐപി ആഡ്രസ്, ജിയോ ലൊക്കേഷന്‍ വിവരങ്ങള്‍ ഉള്‍പ്പടെ ഏകദേശം 1.2 ജിബി ഡേറ്റയാണ് ഹാക്കിങ്ങിലൂടെ ചോർത്തിയിരിക്കുന്നത്.
ചോർന്ന മീറ്റ് മൈൻഡ്ഫുൾ ഡേറ്റ പോസ്റ്റ് ചെയ്ത ഹാക്കിംഗ് ഫോറത്തിൽ 1,500 ൽ കൂടുതൽ പേർ കണ്ടിട്ടുണ്ട്. മിക്കവരും ഡൗൺലോഡ് ചെയ്തിട്ടുമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വിവിധ ഹാക്കിംഗ് സംഭവങ്ങളുമായി ബന്ധപ്പെട്ട ഗ്രൂപ്പാണ് ഷിന്നി ഹണ്ടേര്‍സ്. കുറച്ച് ദിവസം മുന്‍പ് ഈ ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിംഗ് ആപ്പ് പിക്സലാര്‍ ഉപയോഗിച്ച 19 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയിരുന്നു.