കോങ്ങാട്: ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പന്ത്രണ്ടാമത് ദയ ഭവനം പുലാപ്പറ്റ ഉമ്മനഴിയിൽ പൂർത്തിയായി. രോഗ പരീക്ഷണങ്ങളിൽ ശരീരവും മനസും തളര്‍ന്ന് നിസ്സഹായതയുടെ നടുവിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി ഓടിയെത്തുന്നതില്‍ ദയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ നല്ലൊരു മാതൃകയാണെന്ന് വീണ്ടും സാക്ഷ്യപ്പെടുത്തിയ അവസരമായിരുന്നു ഉമ്മനഴിയിൽ നടന്ന ദയാ ഭവനം താക്കോൽ ദാന സമർപ്പണം.
ദയയുടെ പന്ത്രണ്ടാമത് ദയാഭവനം ഉമ്മനഴി തുളച്ചിപറമ്പിൽ വീട്ടിൽ ഖാദറിനും കുടുംബത്തിനും നൽകി. ശിലാസ്ഥാപനം നിർവഹിച്ച് മൂന്നു മാസം കൊണ്ടാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാസ്തകുമാർ ഉദ്ഘാടനം ചെയ്തു.
ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ ഇ.ബി.രമേശ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് മെമ്പർ മൊയ്തീൻകുട്ടി, ബ്ലോക്ക് മെമ്പർ ശ്രീകുമാരി,ദയ ട്രസ്റ്റി ദീപ ജയപ്രകാശ്, മോഹൻദാസ് കെ.പി, ഷുക്കൂർ പട്ടാമ്പി, മോഹൻദാസ് മാസ്റ്റർ, ശോഭ ടീച്ചർ,എം.ജി. ആന്റണി,എം. പദ്മനാഭൻ, തുടങ്ങിയവർ പങ്കെടുത്തു.
വിവിധ പഞ്ചായത്തുകളിലായി ഇതോടെ ദയ ട്രസ്റ്റിന്റെ ദയഭവനങ്ങൾ പന്ത്രണ്ടായി. കുറഞ്ഞ കാലം കൊണ്ടുതന്നെ അഞ്ചര കോടി രൂപയുടെ ജീവകാരുണ്യപ്രവർത്തനം നടത്താൻ ദയ അവലംബമാക്കിയത് സോഷ്യൽ മീഡിയ ആയിരുന്നു.
കേരളത്തില്‍ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള അനേക പദ്ധതി പ്രവൃത്തികളിലൊന്നാണ് നിരാലംബരും രോഗികളുമായവരുടെ പാര്‍പ്പിട പദ്ധതിയായ ദയ ഭവന പദ്ധതി. ഇവയ്ക്ക് പുറമെ സമാനതകളില്ലാത്ത സാമൂഹിക നേട്ടമായി വേറെയും സാന്ത്വന സഹായ പ്രവൃത്തികൾ ഈ കൂട്ടായ്മ മുഖേന നടക്കുന്നു. യോഗത്തിൽ ദയ ട്രഷറർ ശങ്കർജി സ്വാഗതവും ദയ ഭവനം കൺവീനർ ബാബു മാസ്റ്റർ നന്ദിയും പറഞ്ഞു.