ബംഗളൂരു : ദൾ ആർക്കൊപ്പം നിലകൊള്ളണമെന്ന് ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ദേവെഗൗഡ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിലപാട് നിരീക്ഷിക്കേണ്ടതുണ്ട്. അവർ സ്വീകരിക്കുന്ന ഏതൊരു തീരുമാനവും കോൺഗ്രസ് അണികൾ അംഗീകരിക്കും.
എന്നാൽ ദളിന് അങ്ങനെ പരമോന്നത നേതാവൊന്നുമില്ല. തിരഞ്ഞെടുപ്പു ഫലത്തിനായി കാത്തിരിക്കും. സഖ്യസർക്കാർ നിലനിന്നിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം വരില്ലായിരുന്നെന്നും ദേവെഗൗഡ മൈസൂരുവിൽ പറഞ്ഞു. കോൺഗ്രസിനും ദളിനുമിടയിലുള്ള അഭിപ്രായഭിന്നതകൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, സഖ്യം പിരിഞ്ഞയുടൻ വീണ്ടും ഒന്നിക്കണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു
കുമാരസ്വാമിയെ അട്ടിമറിക്കാൻ കൂട്ടുനിന്ന 17 എംഎൽഎമാരിൽ ഒരാളായ ദളിന്റെ കെ.സി നാരായണ ഗൗഡയാണ് കെആർ പേട്ടിൽ ബിജെപി സ്ഥാനാർഥി. ദളിന്റെ സിറ്റിങ് സീറ്റ് നഷ്ടമാകാതിരിക്കാൻ കണ്ണീരിന്റെ പ്രചാരണ തന്ത്രം പയറ്റുകയാണ് കുമാരസ്വാമി.
മൂക്കുപിഴിഞ്ഞും, കണ്ണു തുടച്ചുമുള്ള വികാര പ്രകടനം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. അധികാരം കൈവിട്ടു പോയതിലല്ല, ആത്മാർഥമായ വേദനയുടെ പ്രകടനമാണ് കണ്ണീർ. ജനങ്ങളോടു എന്തു തെറ്റു ചെയ്തു? മുഖ്യമന്ത്രി പദമല്ല വലുത്, മറിച്ച് ജനങ്ങളുടെ സ്നേഹമാണ്’- കുമാരസ്വാമി പറഞ്ഞു