തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡയറക്ടർ ബോർഡിൽ നിന്നും രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നു. മികവ് തെളിയിച്ച പ്രഫഷണലുകൾ മാത്രം ഡയറക്ടർ ബോർഡിൽ മതിയെന്നാണ് തീരുമാനം. ബോർഡിനെ ലാഭകരമാക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ആന്റണി രാജു നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറങ്ങും. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തുന്നതിനായി സുശീല്‍ ഖന്ന കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശപ്രകാരമാണ് നടപടി. നിലവില്‍ 15 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്.
ഇതില്‍ ഏഴു പേര്‍ മാത്രമാണ് പ്രൊഫഷനലുകള്‍. ഡയറക്ടര്‍ ബോര്‍ഡിന്റെ വൈദഗ്ധ്യമില്ലായ്മ കെഎസ്ആര്‍ടിസിയുടെ ദയനീയ അവസ്ഥയ്ക്ക് മുഖ്യകാരണമായെന്ന് സുശീല്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു. അതിനാല്‍ രാഷ്ട്രീയക്കാരെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ആർ ബാലകൃഷ്ണപിള്ള ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ് രാഷ്ട്രീയനേതാക്കളെക്കൂടി ബോർഡിൽ ഉൾപ്പെടുത്തിയത്. പിന്നീട് എണ്ണം കൂട്ടി. ഇപ്പോൾ ഉള്ള പതിനഞ്ച് അംഗങ്ങളുള്ള ഡയറക്ടർ ബോർഡില്‍ എട്ടുപേർ രാഷ്ട്രീയപാർട്ടികളുടെ നോമിനികളായിരുന്നു.