ചണ്ഡീഗഡ്: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളിൽ കർഷക നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി കർഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നിലെന്നു ആരോപിക്കപ്പെടുന്ന പഞ്ചാബി സിനിമാതാരം ദീപ് സിദ്ധു. രഹസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കൾ ഒളിക്കാൻ പെടാപാട് പെടുമെന്നും ദീപ് സിദ്ധു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിഡിയോയിൽ പറയുന്നു.
ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയശേഷം ഒളിവിൽ പോയ നടനെതിരെ പൊലീസ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് നേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദീപ് സിദ്ധുവിന്റെ ഭീഷണി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഡൽഹിയിലെ അക്രമസംഭവങ്ങളിൽ ദീപ് സിദ്ധുവിനെ പൊലീസ് പ്രതിചേർത്തുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.
റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിന് ജനങ്ങൾ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ്, ഇതിൽ തനിക്കൊരു പങ്കുമില്ലെന്നും താരം പറയുന്നു. അവർ നിങ്ങളുടെ വാക്കുകളെയാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല.
എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കണക്കിനു ആളുകളെ എനിക്കു നിയന്ത്രിക്കാനാകുക. അവരുടെ നേതാവായ നിങ്ങളെ മറികടന്നു ജനക്കൂട്ടത്തെ വഴിതെറ്റിക്കാൻ എനിക്കു കഴിഞ്ഞുവെങ്കിൽ എവിടെയാണ് നിങ്ങളുടെ സ്ഥാനമെന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും". ദീപ് സിദ്ധു കർഷക നേതാക്കളോട് പറയുന്നു.
കർഷക സമരത്തിൽ ദീപ് സിദ്ധുവിന്റെ സംഭാവന വട്ടപൂജ്യമാണെന്നു പറയുന്ന നിങ്ങൾ എങ്ങനെയാണ് ലക്ഷങ്ങളെ മുൻനിർത്തി സിദ്ധു ആക്രമണം അഴിച്ചു വിട്ടുവെന്ന് അസത്യം പ്രചരിപ്പിക്കുക. എന്നെ നിങ്ങൾ രാജ്യദ്യോഹിയെന്നു മുദ്രകുത്തുകയാണെങ്കിൽ പ്രതിഷേധത്തിൽ പങ്കെടുത്ത നിങ്ങൾ എല്ലാവരും തന്നെ ദേശവിരുദ്ധരാണ്.'- ദീപ് സിദ്ധു പറയുന്നു.
താൻ ഇപ്പോഴും സിഘു അതിർത്തിയിൽ തന്നെയാണെന്നും ഒളിവിൽ പോയിട്ടില്ലെന്നും വിഡിയോയിൽ താരം അവകാശപ്പെടുന്നു.