ഡൽഹി: തെരുവുനായകളെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ മൃഗസംരക്ഷണ സംഘടനയുടെ പ്രവർത്തകരെ ജനങ്ങൾ മർദിച്ചതായി പരാതി. സംഭവം വിവാദമായതോടെ അക്രമികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൃഗസംരക്ഷകരുടെ കാർ പ്രദേശവാസികളുടെ ദേഹത്തു തട്ടിയതായാണു പൊലീസ് പറയുന്നത്.
മൃഗസംരക്ഷണ പ്രവർത്തകയായ ആയിഷ ക്രിസ്റ്റീനയെയും നൈബർഹുഡ് വൂഫ് എന്ന സംഘടനയുടെ അംഗങ്ങളെയുമാണു റാണിബാഗ് ഋഷിനഗറിലെ താമസക്കാർ ആക്രമിച്ചത്. സംഭവം നടക്കുമ്പോൾ തെരുവുനായകളെ സഹായിക്കുകയായിരുന്നെന്നു സംഘടന പ്രതികരിച്ചു.
നായകളെ പിടിക്കുന്നതിനിടെ ഞങ്ങളെ അടിച്ചു. ചിലർ വന്ന് വളരെ മോശമായി സംസാരിച്ചു. കുറെനേരം ഞങ്ങൾ മിണ്ടാതിരുന്നു. എന്നാൽ ശബ്ദമുയർത്താൻ ശ്രമിച്ചപ്പോഴാണു മർദനമുണ്ടായത്. – ഫെയ്സ്ബുക്ക് ലൈവിൽ ആയിഷ ക്രിസ്റ്റീന പ്രതികരിച്ചു.
പൊലീസ് സ്റ്റേഷനിൽനിന്ന് അയിഷ ക്രിസ്റ്റീന ചെയ്ത ഫെയ്സ്ബുക്ക് ലൈവ് വൈറലായി. കൂടെയുണ്ടായിരുന്ന വിപിൻ, അഭിഷേക്, ദീപക് എന്നിവർക്കു നേരെെയും അക്രമമുണ്ടായതായി ആയിഷ വ്യക്തമാക്കി. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു ഡൽഹി വനിതാ കമ്മിഷൻ ചെയർപഴ്സൻ സ്വാതി മലിവാൾ ആവശ്യപ്പെട്ടു.