ഡല്‍ഹി: കോവിഡിന് പിന്നാലെ രാജ്യത്ത് ആശങ്കപടര്‍ത്തി പക്ഷിപ്പനിയും പടരുന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇറച്ചിവില്‍പനയ്ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. നിലവില്‍ ഒമ്പത് സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശ്, കേരളം, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഹരിയാന ഗുജറാത്ത് എന്നിവിടങ്ങളില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ പക്ഷി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കഴിഞ്ഞ ആഴ്ചകളില്‍ നാല് ലക്ഷത്തിലേറെ പക്ഷികള്‍ ചത്തതായാണ് കണക്ക്. ജമ്മുവിലും കശ്മീരിലും ഛത്തീസ്ഢിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുംബൈയിലെ പ്രഭാനി ജില്ലയിലെ ഫാമുകളില്‍ കൂട്ടത്തോടെ കോഴികള്‍ ചത്തിരുന്നു. ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് മഹാരാഷ്ട്രയില്‍ രോഗം കണ്ടെത്തിയത്. മുംബൈയില്‍ പലയിടത്തും കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണത് ആശങ്ക ഉയര്‍ത്തുകയാണ്. ഇവയുടെ സാമ്പിളും പരിശോധനയ്ക്കയച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ മയൂര്‍വിഹാര്‍, ദ്വാരക, സഞ്ജയ് തടാകം എന്നിവിടങ്ങളിലെ സാമ്പിളുകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. മയൂര്‍വിഹാറില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇറച്ചിമാര്‍ക്കറ്റായ ഗാസിപ്പൂര്‍ താല്‍ക്കാലികമായി അടച്ചു. പക്ഷികളുടെ ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്.
രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.