ഡൽഹി: 2020 ലെ ഡൽഹി കലാപം ആസൂത്രിതവും തടസ്സങ്ങളുണ്ടാക്കുന്നതിനു വേണ്ടിയായിരുന്നുവെന്നും ഏതെങ്കിലും ഒരു പ്രത്യേക സംഭവം കലാപത്തിന് കാരണമായിട്ടില്ലെന്നും തിങ്കളാഴ്ച ഡൽഹി ഹൈക്കോടതി പറഞ്ഞു. കേസിലെ ഒരു പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടാണ് കോടതിയുടെ പരാമർശം.
“2020 ഫെബ്രുവരി കലാപം ഒരു ഗൂഢാലോചനയാണ്, ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. വ്യക്തമായും അവ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല,” 50 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്ത മൂന്ന് ദിവസത്തെ അക്രമത്തെ കുറിച്ച് ശക്തമായ പരാമർശത്തിൽ ഡൽഹി ഹൈക്കോടതി പറഞ്ഞു.
സാധാരണ ജീവിതവും സർക്കാരിന്റെ പ്രവർത്തനവും തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് കലാപമെന്ന് പ്രോസിക്യൂഷൻ സമർപ്പിച്ച വീഡിയോ ദൃശ്യങ്ങളിലെ പ്രതിഷേധക്കാരുടെ പെരുമാറ്റത്തിൽ നിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.
“സിസിടിവി ക്യാമറകളുടെ വിച്ഛേദനവും നശീകരണവും നഗരത്തിലെ ക്രമസമാധാനം തകർക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് കലാപം എന്ന് സ്ഥിരീകരിക്കുന്നു,” ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു.
ഡിസംബറിൽ അറസ്റ്റിലായ മുഹമ്മദ് ഇബ്രാഹിമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പ്രസാദ് ഇക്കാര്യം പറഞ്ഞത്. അതേസമയം മറ്റൊരു പ്രതിയായ മുഹമ്മദ് സലീം ഖാന് ജാമ്യം അനുവദിച്ചു.
പരിഷ്കൃത സമൂഹത്തിന്റെ ഘടനയെ ഭീഷണിപ്പെടുത്താൻ “വ്യക്തി സ്വാതന്ത്ര്യം” ഉപയോഗിക്കാനാകില്ല, സിസിടിവി ക്ലിപ്പുകളിൽ ഇബ്രാഹിം ജനക്കൂട്ടത്തെ വാളുകൊണ്ട് ഭീഷണിപ്പെടുത്തുന്നതായി കാണാം എന്ന് ഹൈക്കോടതി പറഞ്ഞു.