Advertisment

സിബിഐയിലെ തമ്മിലടി: അസ്താനയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി

New Update

Advertisment

കൈക്കൂലി കേസില്‍ പ്രത്യേക സിബിഐ ഡയറക്ടര്‍ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി. അടുത്ത തിങ്കളാഴ്ച വരെ അസ്താനയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ തനിക്കെതിരായി സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അസ്താനയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

തനിക്കെതിരെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈകോടതി നിര്‍ദേശിക്കണമെന്നായിരുന്നു അസ്താന ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ മുമ്പാകെയാണ് ഹരജി സമര്‍പ്പിച്ചത്. ഹരജി പരിഗണിക്കാന്‍ ഉചിതമായ ഒരു ബെഞ്ച് അദ്ദേഹം നിര്‍ദേശിക്കും. സി.ബി.ഐയുടെ രണ്ടാമത്തെ കമാന്‍ഡര്‍ ആയ അസ്താനയുമായി ബന്ധപ്പെട്ടുയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ ഡി.എസ്.പി ദേവേന്ദര്‍ കുമാറിനെ ഇന്റലിജന്‍സ് ഏജന്‍സി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി കേസില്‍ അറസ്റ്റിലായ ഡിഎസ്പി ദേവേന്ദ്ര കുമാറിനെ കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരെ കള്ളമൊഴി നല്‍കിയെന്ന കേസിലാണ് ദേവേന്ദ്ര കുമാറിനെ ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തിരുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മോയിന്‍ ഖുറേഷി എന്ന മാംസ കയറ്റുമതിക്കാരനെതിരെയുള്ള കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്‌ക്കെതിരായ കേസ്. സതീഷ് സനാ എന്നയാളില്‍ നിന്ന് 10 മാസ ഗഡുക്കളായാണ് അസ്താന പണം കൈപ്പറ്റിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ കാര്യങ്ങള്‍ വ്യാജമാണെന്നാണ് അസ്താനയുടെ നിലപാട്.

തനിക്കെതിരെ സിബിഐയിലെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേയും ചില ഉന്നതര്‍ നടത്തിയ ഗൂഡാലോചനയാണ് സതീഷ് സനയുടെ പരാതിയുടെ പിന്നിലെന്നും മോയിന്‍ ഖുറേഷി കേസില്‍ പണം വാങ്ങിയത് താനല്ലെന്നും പകരം രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയത് സിബിഐ മേധാവി അലോക് വര്‍മ്മ തന്നെയാണെന്നും അസ്താന ആരോപിച്ചിരുന്നു.

Advertisment