ഡൽഹി : ഡല്‍ഹി കലാപത്തിൽ പൊലീസിനെയും സോളിസിറ്റര്‍ ജനറലിനെയും രൂക്ഷമായി വിമര്‍ശിച്ച് ഡൽഹി ഹൈക്കോടതി. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ അങ്ങേയറ്റം മോശമാണെന്ന് ജസ്റ്റിസ് എസ്. മുരളീധർ പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ആയിരങ്ങള്‍ കണ്ടിട്ടുണ്ട്. പൊലീസ് കണ്ടില്ലേയെന്നും കോടതി ചോദിച്ചു.
ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളെക്കുറിച്ച് പൊലീസിന് അറിയില്ലെയെന്നും കോടതി ആരാഞ്ഞു. ജസ്റ്റിസ് മുരളീധറും ജസ്റ്റിസ് തൽവന്ത് സിങ്ങും അടങ്ങിയ ബഞ്ച് ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രകോപനപരമായ പ്രസംഗം കോടതിയിൽ കേൾപ്പിച്ചു.
ഈ പ്രസംഗം നടക്കുമ്പോൾ കപിൽ മിശ്രയുടെ സമീപം നിൽക്കുകയായിരുന്ന സബ് ഇൻസ്പെക്ടറെ കോടതിയിൽ ഹാജരായിരുന്ന പൊലീസ് ഒാഫിസർ തിരിച്ചറിഞ്ഞു. കേസ് നാളത്തേക്കു മാറ്റണമെന്ന് സൊളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചുവെങ്കിലും കോടതി വഴങ്ങിയില്ല.
>അന്വേഷണ ഹര്‍ജികള്‍ക്ക് അടിയന്തര പ്രാധാന്യം ഇല്ലെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി തള്ളി. കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണം എന്നത് അടിയന്തര വിഷയമല്ലേയെന്നും കോടതി ചോദിച്ചു. സോളിസിറ്റര്‍ ജനറല്‍ നിയമ ഉദ്യോഗസ്ഥനായി പെരുമാണമെന്ന് ജസ്റ്റിസ് എസ്. മുരളീധര്‍ പറഞ്ഞു.
ഡല്‍ഹി കലാപത്തില്‍ പൊലീസിനെ സുപ്രീംകോടതിയും വിമർശിച്ചിരുന്നു. പ്രഫഷനലിസം ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു.