ഡൽഹി: ഡൽഹി നരേലയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന യുവദമ്പതികളെ കുട്ടികളുടെ കൺമുന്നിൽ കുത്തിക്കൊന്നു. മോട്ടോർ മെക്കാനിക് മുഹമ്മദ് ഹാഷിം (28), ഭാര്യ മിന്നത്ത് ഖദൂൺ (25) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അയൽവാസിയും ഓട്ടോഡ്രൈവറുമായ മുഹമ്മദ് മുസ്താഖ് (50) സംഭവത്തിനു ശേഷം വിഷം കഴിച്ചു മരിച്ചു. ബിഹാർ സ്വദേശിയായ മുഹമ്മദ് ഹാഷിം രണ്ട് വർഷം മുൻപാണ് നരേലയിൽ താമസമാക്കിയത്.
അയൽവാസികളായ മുസ്താഖും ഹാഷിമും നിസാരകാര്യങ്ങളുടെ പേരിൽ നിരന്തരം തർക്കിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച രാവിലെ ദമ്പതികളുടെ വാഹനം പ്രതിയുടെ ഓട്ടോറിക്ഷയിൽ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു. ബുധനാഴ്ച പുലർച്ചെ മുഹമ്മദ് ഹാഷിമിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഉറങ്ങിക്കിടന്ന മിന്നത്തിനെ കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച ഹാഷിമിനും ഗുരുതര വേട്ടേറ്റു. വൈകാതെ രക്തം വാർന്നു മരിച്ചു.
സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മുഹമ്മദ് മുസ്താഖ് രക്ഷപ്പെട്ടുവെന്ന് അയൽവാസിയാണ് പൊലീസിന് വിവരം നൽകിയത്. ബുധനാഴ്ച പുലർച്ചെ 2.40ന് വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്ത് എത്തിയെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഗൗരവ് ശർമ മാധ്യമങ്ങളോട് പറഞ്ഞു. ദമ്പതികളുടെ കരച്ചിൽ കേട്ട് ഓടിവന്ന താൻ ജനലിലൂടെ മുസ്താഖ് ദമ്പതികളെ ദാരുണം കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് അയൽവാസി പൊലീസിന് മൊഴി നൽകി.
സംഭവത്തിനു ശേഷം വീട്ടിലെത്തിയ മുസ്താഖ് കുളിച്ച് വസ്ത്രം മാറി ടെറസിൽ ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് തന്നെ തേടിയെത്തിയതോടെ കയ്യിൽ കരുതിയിരുന്ന വിഷം എടുത്ത് കഴിക്കുകയായിരുന്നു.
വായിൽ നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മണിക്കൂറുകൾക്ക് ശേഷം മരണം സംഭവിച്ചു. കൊല്ലപ്പെട്ട ദമ്പതികൾക്ക് നാലും രണ്ടും വയസ്സും പ്രായമുള്ള കുട്ടികളുണ്ട്.