Advertisment

കുപ്പി താഴെ വീണതിനെ ചൊല്ലി തര്‍ക്കം: ന്യൂഡെല്‍ഹിയില്‍ വീട്ടമ്മയെ അയല്‍ക്കാരന്‍ കുത്തിക്കൊന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഖയാലയില്‍ കുപ്പി താഴെവീണതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വീട്ടമ്മയെ അയല്‍ക്കാരന്‍ കുത്തിക്കൊലപ്പെടുത്തി. സുനിത (35) ആണ് കൊല്ലപ്പെട്ടത്.

Advertisment

publive-image

ഭര്‍ത്താവ് വീരു (41), മകന്‍ ആകാശ് (18) എന്നിവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ മുഹമ്മദ് ആസാദ് പൊലീസില്‍ കീഴടങ്ങി.

മൂന്നു ദിവസം മുന്‍പ് സുനിതയുടെ മകള്‍ സ്‌കൂള്‍ വിട്ടു വന്നു രണ്ടാം നിലയിലേക്കുള്ള പടികയറുന്നതിനിടെ കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി താഴെ വീണിരുന്നു. സ്റ്റെയര്‍ കെയ്‌സിനു താഴെ നിന്ന കെട്ടിട ഉടമ ആസാദിന്റെ തലയിലാണ് അതു വീണത്.

തുടര്‍ന്ന് സുനിതയും ആസാദും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം കണ്ട അയല്‍ക്കാരും വഴിയാത്രക്കാരും വിവരം പൊലീസില്‍ അറിയിക്കാതെ മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്ന തിരക്കിലായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തുമ്പോഴേക്കും കൊലപാതകം നടന്നതായി പൊലീസ് വ്യക്തമാക്കി.

സുനിതയും ആസാദും തമ്മില്‍ തര്‍ക്കമുണ്ടായശേഷമാണ് സുനിതയുടെ മകന്‍ ആകാശ് സ്ഥലത്തെത്തിയത്. നടന്ന സംഭവങ്ങളെക്കുറിച്ച് ആകാശ് അറിഞ്ഞതിനു പിന്നാലെ ഇതേക്കുറിച്ച് ചോദിക്കാനായി അസാദിന്റെ വീട്ടിലേക്കു ചെന്നു. തുടര്‍ന്ന് അമ്മയുമായി തര്‍ക്കമുണ്ടാക്കിയതിനെക്കുറിച്ചു ചോദിച്ച് ആകാശ് ബഹളം വച്ചു.

തൊട്ടുപിന്നാലെ ഇയാളുടെ പിതാവ് വീരു സ്ഥലത്തെത്തുകയും ആസാദുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്തു. ഉടന്‍തന്നെ ആസാദ് കത്തിയെടുത്ത് അവരെ ആക്രമിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനിതയ്ക്കു കുത്തേറ്റത്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുനിത മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ആകാശും വീരുവും ചികില്‍സയിലാണ്. അതേസമയം, ഇവരുടെ എട്ടു വയസ്സുകാരിയായ മകള്‍ വീടിനകത്ത് ആയിരുന്നതിനാല്‍ കത്തിക്കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രതി കുറ്റം സമ്മതിച്ചു.

Advertisment