ന്യൂഡൽഹി: ലൈംഗിക പീഡന പരാതി ഉന്നയിച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവിന്‍റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാനില്ലെന്ന് ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്.
എല്ലാകാര്യങ്ങളും കോടതിയുടെ പരിഗണനയിലാണ്. ജൂണ്‍ 15നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കട്ടെ എന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നൽകിയതു വ്യാജ പരാതിയാണെന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
മകളോടു നീതിപൂർവമായ സമീപനമല്ല ബ്രിജ് ഭൂഷണ് ഉണ്ടായിരുന്നതെന്നും അതിനു മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെയാണു വ്യാജപരാതി നൽകിയതെന്നും പെൺകുട്ടിയുടെ പിതാവ് ദേശീയ വാർത്താ ഏജൻസിയോടു പറഞ്ഞു.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ബ്രിജ് ഭൂഷണിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്. ഈ മൊഴി മജിസ്ട്രേട്ടിനു മുന്നിലും ആവർത്തിച്ചിരുന്നു. എന്നാൽ, ഏതാനും ദിവസം മുൻപാണു പെൺകുട്ടി പുതിയ മൊഴി നൽകിയത്. ആദ്യ പരാതിയിൽ പറയുന്ന തരത്തിൽ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നാണു പിതാവിന്റെ വിശദീകരണം.