ഡൽഹി : ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചലിന് ഇന്ന് 50 വയസ്സ്. ശ്രീനഗറിൽ നിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം 1971 ജനുവരി 30ന് രണ്ടു കശ്മീർ തീവ്രവാദികൾ തട്ടിയെടുത്ത് പാക്കിസ്ഥാനിലെ ലഹോറിലേക്കു കടത്തിയതാണ് ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ കറുത്ത അധ്യായം.
28 യാത്രക്കാരും 4 ജീവനക്കാരും ചെറുവിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും മോചിപ്പിച്ചെങ്കിലും വിമാനം തീവ്രവാദികൾ അഗ്നിക്കിരയാക്കി.
കശ്മീർ വിഘടനവാദി ഗ്രൂപ്പായ നാഷനൽ ലിബറേഷൻ ഫ്രണ്ട് പ്രവർത്തകർ ഹാഷിം ഖുറേഷി, അഷറഫ് ഖുറേഷി എന്നിവരാണു വിമാനം റാഞ്ചിയത്. ബന്ധുക്കളായ ഇരുവരും പാക്കിസ്ഥാനിലെ ജയിലിൽ 9 വർഷം കഴിഞ്ഞു. പിന്നീട് മോചിതരായി.