ഡല്‍ഹി: 'സാമൂഹിക മാധ്യമങ്ങളില്‍ നിന്നുമടക്കം ശേഖരിച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ച് ഇന്ത്യയിലെ മുസ്ലീം സ്ത്രീകളെ വില്‍പ്പനയ്ക്ക് വച്ച് സുള്ളി ഡീല്‍സ് ആപ്പ്. ഇതില്‍ ഒരു മലയാളി പെണ്‍കുട്ടിയുടെ ചിത്രവും ഉള്‍പ്പെടുന്നു. പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണ്.
കഴിഞ്ഞ ഞായറാഴ്ചയോടെയാണ് നിരവധി സ്ത്രീകള്‍ തങ്ങളുടെ ചിത്രങ്ങള്‍ ഈ ആപ്പിലുള്ളതായി അറിയുന്നത്. കൊമേര്‍ഷ്യല്‍ പൈലറ്റായ ഹന ഖാന്റെ ചിത്രവും വില്‍പ്പനയ്ക്കുണ്ട്. സുഹൃത്ത് അയച്ചുതന്ന ട്വീറ്റിലൂടെയാണ് സുള്ളി ഡീല്‍സില്‍ എത്തിച്ചേര്‍ന്നതെന്ന് ഹന പറയുന്നു.
ഈ ആപ്പില്‍ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് പ്രൊഫൈലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 'ഇന്നത്തെ ദിവസത്തെ ഡീല്‍' എന്നും പറഞ്ഞാണ് ഇത്തരത്തില്‍ സാമൂഹികമാധ്യമങ്ങളിൽ നിന്നടക്കം ശേഖരിച്ച മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഹനയുടെ പരിചയത്തില്‍ തന്നെയുള്ള, സുഹൃത്തുക്കളായ ഒരുപാട് മുസ്ലിം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ കണ്ടുവെന്ന് ഹന തന്നെ ബിബിസിയോട് പറയുന്നു.
'83 എണ്ണം ഞാനെണ്ണി. അതില്‍ കൂടുതലും ഉണ്ടാവാം. ട്വിറ്ററില്‍ നിന്നുമാണ് എന്‍റെ ചിത്രം എടുത്തിരിക്കുന്നത്. അതിന് എന്‍റെ യൂസര്‍ നെയിമാണ് നല്‍കിയിരിക്കുന്നത്. 20 ദിവസമായി ഈ ആപ് പ്രവര്‍ത്തിക്കുന്നുണ്ട്. അതെന്‍റെ നട്ടെല്ലിലൂടെ ഒരു തണുത്ത വിറയുണ്ടാക്കി' എന്നാണ് ഹന പറഞ്ഞത്. 'മുസ്ലിം സ്ത്രീകളെ അപമാനിക്കുക, താഴ്ത്തിക്കെട്ടുക എന്ന ഉദ്ദേശത്തോടെയാണ് ആപ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്. എന്‍റെ മതമാണ് അവരെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്' എന്നും ഹന പറയുന്നു.