ജിദ്ദ: സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മേൽ നിലവിലുള്ള ലെവി സംബന്ധിച്ച നയം ബന്ധപ്പെട്ടവർ പുനരാലോചനയ്ക്ക് വിഷയമാക്കിയതായി വീണ്ടും റിപ്പോർട്ടുകൾ. അമേരിക്കൻ ഏജൻസിയായ ബ്ലൂംബെർഗ് ആണ് ഇക്കാര്യത്തിലുള്ള വാർത്ത വിട്ടത്. അവരുടെ നാല് സ്രോതസ്സുകളെ ഉദ്ധരിച്ചാണ് ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്ത വാർത്ത.
ലെവി പൂർണമായും നിർത്തലാക്കുമെന്ന് കരുതുന്നതായാണ് ഒരു സ്രോതസ്സ് പ്രകാരമുള്ള റിപ്പോർട്ട്. ഫീസ് ഭേദഗതി ചെയ്യുന്നതിനോ അതിന്റെ ഘടന പരിഷ്കരിക്കുന്നതിനോ വേണ്ടിയുള്ള ചർച്ചകൾ മന്ത്രാലയ സമിതി തലത്തിൽ നടക്കുന്നുണ്ടത്രെ.
വിദേശി ലെവി ഫീസ് പുനരവലോകനം , രാജ്യത്തിന്റെ സാമ്പത്തിക ആവശ്യകതയും അതോടൊപ്പം സ്വകാര്യമേഖലയുടെ വളർച്ച, റിക്രൂട്ട്മെന്റ് എന്നിവയും സന്തുലിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം വിദേശി തൊഴിലാളികളുടെ സൗദിയിൽ കഴിയുന്ന ആശ്രിതരുടെ മേലുള്ള ലെവി സംബന്ധിച്ച് ഈ അനൗദ്യോഗിക കിംവദന്തികളിൽ പോലും യാതൊരു സൂചനയോ പരാമർശമോ ഇല്ലെന്നതും ശ്രദ്ധേയമാണ്.
അതെ സമയം, വാർത്ത സൗദി ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് അൽ -അവാദ് നിഷേധിച്ചു. സൗദി ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ ഇ-മെയിൽ വഴി ബ്ലൂംബെർഗിന് നിഷേധം നൽകുകയായിരുന്നു.