New Update
Advertisment
ജിദ്ദ: കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ പ്രസ്‌താവനയിൽ പറഞ്ഞു.
മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസികളുടെ നിരാശ്രയരായ കുടുംബങ്ങൾക്കും സർക്കാർ നഷ്ടപരിഹാരം നല്കണമെന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. വളരെ തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുകയും പല പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ച് കഴിഞ്ഞിരുന്ന നൂറുക്കണക്കിന് ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധമൂലം ഇതിനകം മരണമടഞ്ഞത്.
ഇതിൽ ബഹുഭൂരിപക്ഷവും അവരവരുടെ കുടുംബത്തിന്റെ ഏക ആശ്രയങ്ങളായിരുന്നു എന്നതാണ് വളരെയേറെ വേദനയുണ്ടാക്കുന്നത്. ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നോ സ്പോണ്സർമാരിൽ നിന്നോ ഒരു നഷ്ടപരിഹാരവും കിട്ടാനില്ലാത്തവരാണ് ഇവരിലധികം പേരും.
രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ സമ്പുഷ്ടമാക്കുന്നതിൽ നിസ്തർക്കമായ പങ്കു വഹിക്കുന്ന പ്രവാസികളുടെ ക്ഷേമകാരത്തിൽ പ്രസ്താവനകളല്ലാതെ ഗുണകരമായ പദ്ധതികൾ നടപ്പാക്കാതിരിക്കുന്നത് അപലപനീയമാണ്.
ഏതു ജോലി ചെയ്‌തും കുടുംബം പോറ്റാൻ കഷ്ടപ്പെട്ട് കഴിഞ്ഞു വരുന്ന പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, പ്രവാസലോകത്തു വെച്ച് കോവിഡ് ബാധിച്ചു ജീവൻ പൊലിഞ്ഞവരുടെ നിരാലംബരായ ആശ്രിതർക്കും സഹായധനം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവിഷ്കരിക്കണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ, മറ്റു ഭാരവാഹികളായ ഇ.എം.അബ്ദുല്ല (ജിദ്ദ), അഷ്‌റഫ് പുത്തൂർ, നമീർ ചെറുവാടി (ദമ്മാം),ബഷീർ കാരന്തൂർ (റിയാദ്), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ) എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.