കൊല്ലം: ആറുവയസ്സുകാരിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാല് യുവാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വീട്ടിലെത്തുമായിരുന്ന രണ്ട് പേരെയും സമീപവാസികളായ മറ്റ് രണ്ടു പേരെയുമാണ് ചോദ്യം ചെയ്തത്. അതേസമയം, വിശദമായ ഫോറൻസിക് റിപ്പോർട്ട് തിങ്കളാഴ്ച പോലീസിന് കൈമാറും.
പതിനഞ്ചുകാരനും പതിനെട്ടുകാരനുമുൾപ്പെടെ 25 വയസ്സിൽ താഴെയുള്ള നാല് പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതിൽ രണ്ടു പേർ സ്ഥിരമായി കുട്ടിയുടെ വീട്ടിൽ എത്തിയിരുന്നവരാണ്. അടുത്ത ബന്ധുക്കളുമാണ് ഈ രണ്ട് യുവാക്കൾ. ദേവനന്ദയുടെ വീടിനു സമീപത്തെ മറ്റ് രണ്ട് യുവാക്കളെയും ചോദ്യം ചെയ്തു. ഇവരിൽ ചിലർ കുട്ടിക്കൊപ്പം മൊബൈലിൽ കളിച്ചിരുന്നുവെന്ന വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു ചോദ്യം ചെയ്യൽ.
കൊലപാതകമെന്ന് സംശയിത്തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എന്നാൽ ചോദ്യം ചെയ്യൽ വരും ദിവസങ്ങളിലും തുടരും. ആറ്റിൽ നിന്ന് ശേഖരിച്ച ചെളിയുടെയും വെള്ളത്തിന്റെയും പരിശോധന ഫോറൻസിക് സംഘം തുടരുകയാണ്. കുട്ടിയുടെ വയറ്റിൽ കണ്ടെത്തിയ ചെളി ഏത് ഭാഗത്തേതെന്ന് തിരിച്ചറിയുന്നതിനാണ് പരിശോധന. വിശദ റിപ്പോർട്ട് തിങ്കളാഴ്ച അന്വേഷണ സംഘത്തിന് കൈമാറും.
തടയണയ്ക്ക് സമീപത്തുവെച്ചല്ല ആറ്റില്‍ അകപ്പെട്ടതെന്ന് ഫോറൻസിക് സംഘത്തിന്‍റെ പ്രാഥമിക നിഗമനം. വീടിനു സമീപത്തുള്ള കൽപ്പടവിൽ നിന്നാകാം കുട്ടി ആറ്റിൽ അകപ്പെട്ടതെന്നാണ് സംശയം. അതേസമയം, ശിശു മനോരോഗവിദഗ്തരെ കൊണ്ട് പ്രദേശം പരിശോധിപ്പിക്കാനും പൊലീസ് തീരുമാനിച്ചിരുന്നു. ദേവനന്ദയുടെ മരണത്തിലെ സംശയം നീക്കാനാണ് പൊലീസിന്‍റെ അഭ്യർത്ഥന പ്രകാരം ഫൊറൻസിക് സംഘം കഴിഞ്ഞ ദിവസം ഇളവൂരിൽ പരിശോധന നടത്തിയത്.