കൊല്ലം : നേരം പുലരുന്നത് നല്ല വാർത്തയുമായിട്ടാകണെ എന്ന പ്രാർത്ഥനയോടും പ്രതീക്ഷയോടെയുമാണ് ഇന്നലെ കേരളം ഉറങ്ങിയത്. ഒരു പ്രതീക്ഷ എല്ലാവരിലുമുണ്ടായിരുന്നു. കാരണം, സോഷ്യൽമീഡിയയും കേരളനാട് ഒന്നാകെ തന്നെയും കുട്ടിയെ കണ്ടെത്താനുള്ള ദൗത്യത്തിലായിരുന്നു കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ.
എന്നാൽ രാവിലെ 7.30ഓടെ പ്രതീക്ഷകളെല്ലാം വിഫലമാക്കിക്കൊണ്ട് ആ നടുക്കുന്ന വാർത്തയെത്തി. കൊല്ലം പണ്ണിമൺ ഇളവൂരിൽ നിന്ന് വ്യാഴാഴ്ച രാവിലെ പത്തരയോടെ കാണാതായ ദേവനന്ദ എന്ന ആറുവയസുകാരിയുടെ ജീവനറ്റ ശരീരം വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തി . കേരളം ഒന്നാകെ കണ്ണീരണിഞ്ഞ നിമിഷം.
ഇളവൂർ എന്ന കൊച്ചുഗ്രാമം മാത്രമല്ല, കേരളമൊന്നാകെ ദേവനന്ദയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു വ്യാഴാഴ്ച മുഴുവൻ. കണ്ണനല്ലൂർ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനത്തിൽ പ്രദീപ് കുമാർ - ധന്യ ദമ്പതികളുടെ മകൾ പൊന്നു വിളിക്കുന്ന ദേവനന്ദയെയാണ് വീടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കെ ദുരൂഹ സാഹചര്യത്തിൽ വ്യാഴാഴ്ച രാവിലെ പത്തരയോടെ കാണാതായത്.
കുഞ്ഞിനെ കാണാതായെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. കേട്ടവരെല്ലാം ഓടിക്കൂടി. പരിസരവാസികളെല്ലാം ചേര്‍ന്ന് വീടും ചുറ്റുവട്ടവും അരിച്ചുപെറുക്കി. വീടിന്റെ മുന്‍ഭാഗത്തെ ഹാളിലിരുന്ന കുട്ടിയെ നിമിഷനേരംകൊണ്ട് കാണാതായെന്നത് കേട്ടവര്‍ക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല.
ഇന്ന് നേരംവെളുത്തതുമുതൽ കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിൽ ഇത്തിക്കരയാറ്റിൽ പുനരാരംഭിച്ചു. കാണാതായ കുരുന്നിന് വേണ്ടി പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു ഇളവൂരും കേരളമൊട്ടാകെയും. അവര്‍ക്ക് മുന്നിലേയ്ക്കാണ് വെള്ളിയാഴ്ച രാവിലെ ദേവനന്ദയുടെ മരണ വാര്‍ത്ത എത്തുന്നത്.
വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് രാവിലെ 7.30 ഓടെ പോലീസിലെ മുങ്ങല്‍ വിദഗ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ആ കുഞ്ഞു ശരീരം.