കൊല്ലം : ദേവനന്ദയെ കാണാതായതു മുതൽ പുഴ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നതെന്നും പുറത്തുനിന്ന് അപരിചിതര്‍ വന്ന് കൊണ്ടുപോകാന്‍ സാധ്യത ഉണ്ടായിരുന്നില്ലെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പൊലീസ് നായ വന്നു നിന്നത് പുഴയോരത്തെന്നും മന്ത്രി പറഞ്ഞു. കോസ്റ്റല്‍ പൊലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തിയത്.
കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പുഴയില്‍ മണല്‍വാരിയുണ്ടായ കുഴികളുണ്ട്. ഇതാവാം ഇന്നലത്തെ തിരച്ചില്‍ വിഫലമാകാന്‍ കാരണമെന്നു കൊല്ലം കലക്ടർ പറഞ്ഞു.
ഇന്നലെ രാവിലെ 11.30നു സംഭവ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും കുട്ടി ഏതെങ്കിലും സാഹചര്യത്തിൽ ഇറങ്ങാൻ ഇടയുള്ള പള്ളിമൺ ആറിന്റെ കൽപ്പടവുകൾ മുതൽ 500 മീറ്റർ അകലെയുള്ള താൽക്കാലിക തടയണവരെ പരിശോധന നടത്തി. പ്രദേശമാകെ വിജനമായതിനാൽ കുട്ടി അഥവാ അടിയൊഴുക്കുള്ള ആറിൽ വീണു നിലവിളിച്ചാൽ പോലും ആരും കേൾക്കണമെന്നില്ല. ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ അര കിലോമീറ്റർ അകലെവരെ മുങ്ങൽ വിദഗ്ധ സംഘം തിരച്ചിൽ നടത്തി.
ഇതിനിടെ സമീപത്തെ ക്ഷേത്രത്തിൽ ആഘോഷ പരിപാടികൾ നടക്കുന്നതിനാൽ അവിടെ എത്തിക്കാണുമെന്ന സംശയത്താൽ നാട്ടുകാർ ക്ഷേത്ര പരിസരത്തും അന്വേഷിച്ചെത്തി. ദേവനന്ദ പതിവായി സഞ്ചരിക്കുന്ന വഴിയാണ് ഇതെന്നും ഈ വഴിയിലൂടെ ഇറങ്ങി നടക്കുന്നതിനിടയിൽ കാൽ വഴുതി ഇത്തിക്കരയാറ്റിൽ വീണിട്ടുണ്ടാകുമെന്നുമാണ് നിഗമനം.
കണ്ണനല്ലൂർ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനത്തിൽ പ്രദീപ് കുമാർ – ധന്യ ദമ്പതികളുടെ മകളാണ് പൊന്നു എന്നു വിളിക്കുന്ന ദേവനന്ദ. വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച വാർഷികാഘോഷം ആയിരുന്നതിനാൽ ഇന്നലെ സ്കൂളിന് അവധിയായിരുന്നു. നൃത്ത ഇനങ്ങളിൽ ദേവനന്ദയും പങ്കെടുത്തിരുന്നു.