തൊടുപുഴ: കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത പ്രസിഡന്റായിരുന്ന ദേവസ്യ കൊങ്ങോല സാറിന്റെ നിര്യാണം സമുദായത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി അതിരൂപത പ്രസിഡന്റായിരിക്കെ നിര്യാതനായ ദേവസ്യ കൊങ്ങോലയുടെ അനുസ്മരണ സമ്മേളനം തൊടുപുഴ ടൗൺ പള്ളി പാരീഷ്ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
സഭയും സമുദായവും വളരെ അധികം പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ദേവസ്യ സാറിനെപ്പൊലുള്ള കരുത്തരായ നേതാക്കളുടെ പ്രവർത്തനമാണ് സമുദായത്തിന്റെ ഉന്നമനത്തിനായി നേതാക്കൾ മാതൃക ആക്കേണ്ടതെന്നും കൂരിയ ബിഷപ് പറഞ്ഞു.
ദേവസ്യ കൊങ്ങോല സാറിന്റെ ഓർമ്മകൾ നിലനിർത്തുന്നതിനായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ഉത്തര മലബാർ ഉത്തമ കർഷക അവാർഡ് ഏർപ്പെടുത്തുമെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
സമ്മേളനത്തിൽ ഗ്ലോബൽ ട്രഷറർ പി.ജെ പാപ്പച്ചൻ, കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡന്റ് എം.എം ജേക്കബ്, ഖത്തർ എസ്.എം.സി.എ പ്രസിഡന്റ് ജോൺസൺ ഇലവത്തിങ്കൽ, കുവൈറ്റ് എസ്.എം.സി.എ പ്രസിഡന്റ് തോമസ് കുരുവിള,ഗ്ലോബൽ ഭാരവാഹികളായ തോമസ് പീടികയിൽ, ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ബെന്നി ആന്റണി,കോതമംഗലം രൂപത പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട്, എറണാകുളം - അങ്കമാലി അതിരൂപത പ്രസിഡന്റ് ഫ്രാൻസിസ് മൂലൻ, കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ,ക്നാനായ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് തമ്പി എരുമേലിക്കര,ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി എന്നിവർ അനുശോചന സന്ദേശങ്ങൾ നൽകി.