തിരുവനന്തപുരം∙ സുപ്രീം കോടതിയിലെ ദേവസ്വംബോർഡിന്‍റെ നിലപാട് മാറ്റത്തില്‍ ദേവസ്വം ബോർഡ് കമ്മീഷ്ണറോട് വിശദീകരണം ചോദിക്കാന്‍ പ്രസിഡന്റ് എ പദ്മകുമാറിന്റെ തീരുമാനം. ദേവസ്വം ബോർഡ് കമ്മീഷ്ണര്‍ പദവി ആജീവനാന്തമല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് ഇന്നലെ കോടതിയില്‍ സ്വീകരിച്ച നിലപാട് വിശദീകരിക്കാനും പദ്മകുമാര്‍ വിശദീകരണം തേടി. ബാക്കി കാര്യങ്ങള്‍ അതിനു ശേഷം വിശദീകരിക്കാം എന്നാണ് പദ്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ദേവസ്വംബോർഡിന്‍റെ നിലപാട് മാറ്റത്തിലെ വിയോജിപ്പ് പരസ്യമാക്കി തന്നെയാണ് പദ്മകുമാര്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒപ്പം പന്തളം കൊട്ടാരത്തെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.
ദേവസ്വംബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും എ.പത്മകുമാറിനെ ഒഴിവാക്കി പകരം നിലവിലെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അധ്യക്ഷൻ എം. രാജഗോപാലൻ നായരെ നിയമിക്കാന്‍ നീക്കം നടക്കുന്നതിനിടെ ഇതിനെ പ്രതിരോധിക്കാനും അദ്ദേഹം ശ്രമിക്കുന്നതായി സൂചനയുണ്ട്. സുപ്രീം കോടതിയിൽ ബോർഡ് നിലപാടു മാറ്റിയത് ദേവസ്വം ബോർഡ് പ്രസിഡന്റിനെ അറിയിക്കാതെയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പിന്നാലെയാണ് പുതിയ നീക്കങ്ങള്‍ .
ദേവസ്വംബോര്‍ഡ് അധ്യക്ഷ പദവിയില്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പദ്മകുമാരിനു കഴിയുന്നില്ലെന്നതാണ് സിപിഎം നേതാക്കളുടെ ആക്ഷേപം. സുപ്രീം കോടതിയിൽ ബോർഡ് നിലപാടു മാറ്റിയത് പ്രസിഡന്റിനെ അറിയിക്കാതെ ദേവസ്വം കമ്മിഷണർ എൻ. വാസു മുഖേന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിഇടപെട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിക്ക് പദ്മകുമാരില്‍ വിശ്വാസം നഷ്ടപെട്ടതിനു തെളിവാണ് ഇതെന്ന് പറയുന്നു.
പകരം സുപ്രീംകോടതിയിലെ നിലപാടു മാറ്റത്തിനു ചുക്കാന്‍ പിടിച്ചത് പ്രസിഡന്റിനെ അറിയിക്കാതെ എം. രാജഗോപാലൻ നായരാണെന്ന് പറയുന്നു. പകരം ദേവസ്വം കമ്മിഷണർ വിരമിക്കുമ്പോൾ റിക്രൂട്ട്മെന്റ് ബോർഡ് അധ്യക്ഷനാക്കിയേക്കും. രാജഗോപാലൻ നായരെ ദേവസ്വം ബോർഡ് അധ്യക്ഷനാക്കാനാണു നീക്കം നടക്കുന്നത്. യുവതീപ്രവേശത്തിൽ സാവകാശ ഹർജി സുപ്രീം കോടതിയില്‍ ദേവസ്വം ബോർഡ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകാമെന്ന് ദേവസ്വം ബോർഡ് യോഗത്തിൽ നേരത്തേ തീരുമാനിച്ചിരുന്നു.
എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായ നിലപാടാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് സ്വീകരിച്ചത്. സ്ത്രീപുരുഷ, പ്രായഭേദമന്യേ ആരാധനാസ്ഥലത്ത് പ്രവേശിക്കാൻ അവകാശം നൽകുന്നതാണു ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്നും ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കാൻ പാടില്ലെന്നും സുപ്രീം കോടതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യാഴാഴ്ച നിലപാടെടുത്തിരുന്നു.