മുംബൈ: മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെയുടെ രണ്ടാം ഭാര്യയെന്ന അവകാശവാദവുമായി രംഗത്തെത്തിയ യുവതിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്. യുവതിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാനപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താനുണ്ട് എന്ന് വ്യക്തമാക്കി വാർത്താ സമ്മേളനം വിളിച്ചതിന് പിന്നാലെയായിരുന്നു യുവതിയുടെ അറസ്റ്റ്.
യുവാവിനെ കൈയേറ്റം ചെയ്തുവെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ യുവതിയുടെ കാറിൽ നിന്ന് തോക്ക് കണ്ടെടുത്തതായും പൊലീസ് പറയുന്നു. മന്ത്രിയ്ക്കെതിരെ പീഡന പരാതിയുമായാണ് യുവതി ആദ്യം രംഗത്തെത്തിയത്.
എന്നാൽ ഇതിന് പിന്നാലെ വിവാഹേതര ബന്ധം മന്ത്രി വെളിപ്പെടുത്തുകയായിരുന്നു. ബന്ധത്തിൽ ധനഞ്ജയ് മുണ്ടെയ്ക്ക് രണ്ട് കുട്ടികളുണ്ട്. ഈ ബന്ധം തന്റെ ഭാര്യയും കുടുംബാംഗങ്ങളും അംഗീകരിച്ചതാണ് എന്ന് മന്ത്രി പറയുന്നു. മന്ത്രി ആയതിന് പിന്നാലെ ഉയർന്നു വന്ന ആരോപണം താറടിച്ചു കാണിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ഇദ്ദേഹം പറയുന്നു.