മലപ്പുറം : എടവണ്ണ ജിഎംഎൽപി സ്‌കൂളിലെ ഭിന്നശേഷിക്കാരിയായ അധ്യാപികയെ പ്രധാന അധ്യാപകൻ മർദിച്ചതായി പരാതി. സ്‌കൂളിലെ പ്രധാന അധ്യാപകൻ അബ്ദുൽ ലത്തീഫ് അറബിക്ക് അധ്യാപിക ആയ ജസീനയെ മർദിച്ചെന്നാണ് ആരോപണം. അധ്യാപികയെ അബോധാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ സ്‌കൂളിലെത്തിയ അധ്യാപികയെ പ്രധാന അധ്യാപകൻ സ്റ്റാഫ് റൂമിൽ വച്ച് മർദിച്ചു എന്നാണ് പറയപ്പെടുന്നത്. 15 വർഷമായി ജിഎംഎൽപി സ്‌കൂളിലെ അധ്യാപികയാണ് ജസീന. ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് അധ്യാപികയുടെ കുടുംബം. പ്രധാന അധ്യാപകൻ മാനസികമായി പീഡിപ്പിക്കുന്നതായി ജസീന നേരത്തെ അറിയിച്ചിരുന്നെന്ന് ഭർത്താവ് അസ്ലം പറഞ്ഞു.
അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രധാന അധ്യാപകൻ അബ്ദുൽ ലത്തീഫ് പ്രതികരിച്ചു. സംസാരിച്ചു കൊണ്ടിരുന്നപ്പോൾ തലകറങ്ങി വീണതാണ് ബോധരഹിതയാവാൻ കാരണം. അധ്യാപികയുമായി യാതൊരു പ്രശ്‌നങ്ങളുമില്ല.