കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതി ചേര്‍ക്കപെട്ട ദിലീപ് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം 45 ദിവസത്തെ ഷൂട്ടിങ്ങിനായി വിദേശത്തേയ്ക്ക് പോകും. ദിലീപിന്റെ വിദേശയാത്രയെ ശക്തമായി എതിര്‍ത്ത് പോലീസ് രംഗത്ത് വന്നിരുന്നെങ്കിലും കോടതി പോലീസിന്റെ വാദം തള്ളി ദിലീപിന് യാത്രാനുമതി നല്‍കുകയായിരുന്നു.
കോടതി ഉത്തരവ് പ്രകാരം ദിലീപിനു താൽക്കാലികമായി പാസ്പോർട്ട് നൽകി. ജര്‍മ്മനിയില്‍ സിനിമാ ഷൂട്ടിങ്ങിനു പോകാന്‍ വർക്ക് വീസക്കായി പാസ്പോർട്ട് ഹാജരാക്കേണ്ടതുണ്ടെന്ന പ്രതിഭാഗം വാദം അംഗീകരിച്ചു പാസ്പോർട്ട് നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിടുകയായിരുന്നു.
ഈ മാസം 15 മുതൽ ഡിസംബർ 31 വരെ ഷൂട്ടിംഗിനായി വിദേശത്തു പോകാനുള്ള ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഈ ഹർജിയിൽ ഈ മാസം ഒന്പതിനു തീരുമാനമെടുക്കാനായി മാറ്റിയ കോടതി വർക്ക് വീസയുടെ ആവശ്യത്തിലേക്കായി മാത്രം താൽക്കാലികമായി പാസ്പോർട്ട് വിട്ടുനൽകുകയായിരുന്നു.