തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഒഴിവാക്കാന്‍ ചേര്‍ന്ന സിപിഐഎം-ആര്‍എസ്എസ് നേതൃയോഗത്തേക്കുറിച്ചുള്ള വാര്‍ത്ത 2016ല്‍ തന്നെ പുറത്തുവന്നിരുന്നെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ദിനേഷ് നാരായണന്‍.
ആര്‍എസ്എസ് സംസ്ഥാന മേധാവി പി ഗോപാലന്‍കുട്ടിയെ ഉദ്ധരിച്ചുകൊണ്ട് സ്‌ക്രോള്‍ ഡോട്ട് ഇന്‍ വാര്‍ത്ത ചെയ്തിരുന്നെന്ന് ‘ദ ആര്‍എസ്എസ്; ആന്‍ഡ് ദ മേക്കിങ് ഓഫ് ദ ഡീപ് നേഷന്‍’ എന്ന പുസ്തകത്തിന്റെ രചയിതാവ് പറഞ്ഞു. ‘കണ്ണൂര്‍: ഇന്‍സൈഡ് ഇന്ത്യാസ് ബ്ലഡിയസ്റ്റ് റിവേഞ്ച് പൊളിറ്റിക്‌സ്’ എന്ന പുസ്തകത്തില്‍ ലേഖകന്‍ ഉല്ലേഖ് എന്‍ പിയും ഈ ചര്‍ച്ചയേക്കുറിച്ച് എഴുതിയിട്ടുണ്ട്.
പുസ്‌കത്തില്‍ പറയുന്നത്
“സിപിഐഎം ആര്‍എസ്എസ് നേതാക്കളും ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അറിയിച്ചതോടെ ശ്രീം എം തിരുവനന്തപുരത്തെ ഒരു ലക്ഷ്വറി ഹോട്ടലില്‍ ഒരു സ്യൂട്ട് ബുക്ക് ചെയ്തു. ആര്‍എസ്എസ് സ്റ്റേറ്റ് സെക്രട്ടറി ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിഭാഗ് പ്രചാര്‍ പ്രമുഖ് വത്സന്‍ തില്ലങ്കേരി, ജന്മഭൂമി എംഡി എ രാധാകൃഷ്ണന്‍, മുന്‍ പ്രാന്ത് പ്രചാരക് എസ് സേതുമാധവന്‍, എന്നിവര്‍ നേരത്തേ എത്തിച്ചേര്‍ന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അടുത്തതായി വന്നത്. രാത്രി വൈകിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തി. ഒറ്റയ്ക്ക്. പൊലീസ് എസ്‌കോര്‍ട്ട് ഇല്ലാതെയാണ് പിണറായി എത്തിയത്.
അതീവ രഹസ്യയോഗത്തേക്കുറിച്ചുള്ള വിവരം പുറത്തായിരുന്നെങ്കില്‍ നടക്കാതെ പോകുമായിരുന്നു. വിവരങ്ങള്‍ പുറത്താകാതെ ശ്രദ്ധിച്ച് ഇരുപക്ഷവും വാക്കുപാലിച്ചു.
സംസാരം തുടങ്ങിയതോടെ ആര്‍എസ്എസ് നേതാക്കളിലൊരാള്‍ സിപിഐഎമ്മിന്റെ അതിക്രമങ്ങളേക്കുറിച്ച് നീണ്ട ഒരു ശകാര പ്രസംഗം അഴിച്ചുവിട്ടു. ഇടയ്ക്കിടെ ശ്രീ എമ്മിന് നേരെ നോട്ടമയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ശാന്തനായിരുന്നു. കുറച്ചുമിനുട്ടുകള്‍ക്ക് ശേഷം ശ്രീ എം ഇടപെട്ടു. പിണറായി വിജയന് പറയാനുള്ളത് ക്ഷമയോടെ കേള്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു. പിണറായി ശാന്തനായി പറഞ്ഞു ‘വിഴുപ്പലക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇവിടെ വന്നത്. ഈ അക്രമം അവസാനിപ്പിക്കുന്നതിലാണ് എനിക്ക് താല്‍പര്യം’.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ അന്തരീക്ഷത്തിലുണ്ടായിരുന്ന സംഘര്‍ഷവും മുറുക്കവും ഇല്ലാതാക്കി. മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായി സിപിഐഎമ്മിന്റേയും ആര്‍എസ്എസിന്റേയും ഉന്നത നേതാക്കള്‍, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുള്‍പ്പെടെ, എല്ലാവരും ചേര്‍ന്ന് ഒരുപാട് പേരുടെ ജീവനെടുത്ത കൊലപാതകചക്രം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തു.