Advertisment

അമൃത്സർ ദുരന്തത്തിന് കാരണം അധികാരികളുടെ അനാസ്ഥ ; പ്രതിഷേധം ശക്തമാകുന്നു, മുന്നറിയിപ്പോ സുരക്ഷയോ ഒരുക്കിയില്ലെന്ന് ദൃക്സാക്ഷികൾ

New Update

Advertisment

പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിന് പിന്നിൽ അധികാരികളുടെ അനാസ്ഥയെന്ന് ആരോപിച്ച് സംഭവസ്ഥലത്ത് ജനക്കൂട്ടത്തിന്റെ വൻപ്രതിഷേധം. ദസറ ആഘോഷത്തിനായി ആളുകൾ തടിച്ചൂകൂടുമെന്ന് അറിവുണ്ടായിരുന്നിട്ടും  മുന്നറിയിപ്പോ സുരക്ഷയോ ഒരുക്കിയില്ലെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു.

ദസറ ആഘോഷത്തിനായി 700ൽ അധികം പേർ തടിച്ചുകൂടിയിടമാണ് ദുരന്തഭൂമിയായത്. അമൃത്സറിനും മാനാവാലയ്ക്കും ഇടയിലുള്ള 27-ാം നമ്പർ റെയിൽവേ ക്രോസിങിന് സമീപത്താണ് അപകടം സംഭവിച്ചത്. ആഘോഷത്തോട് അനുബന്ധിച്ച് രാവണന്‍റെ രൂപം കത്തിക്കുന്ന ചടങ്ങ്

ഈ റയില്‍വെ ട്രാക്കിന് സമീപത്താണ് സംഘടിപ്പിച്ചിരുന്നത്. രാവണ രൂപം കത്തിക്കുകയും പടക്കം പൊട്ടുകയും ചെയ്തപ്പോള്‍ ആളുകള്‍ ട്രാക്കിലേയ്ക്ക് കയറി നിന്നു. എന്നാല്‍ പടക്കം പൊട്ടുന്ന ശബ്ദം കാരണം ആളുകള്‍ ട്രെയിനിന്‍റെ വരവറിഞ്ഞില്ല.

തീവണ്ടി പോകുന്നതിനായി ഗേറ്റ് അടച്ചിരുന്നെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. എന്നാൽ ട്രെയിൻ വരുന്നതിന് മുമ്പ് ഒരു മുന്നറിയിപ്പും കിട്ടിയില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. തിരക്ക് നിയന്ത്രിക്കാനും സംവിധാനമുണ്ടായിരുന്നില്ല. ആഘോഷത്തിന് പൊലീസ് അനുമതിയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും പ്രതിഷേധകാർ ആരോപിച്ചു.

സ്ഥലം എംഎൽഎയായ നവജ്യോത് സിദ്ധുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ധുവായിരുന്നു ചടങ്ങിൽ മുഖ്യാതിത്ഥി. അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തനങ്ങൾക്ക് നിൽക്കാതെ ഇവർ സ്ഥലം വിട്ടെന്ന് ആരോപിച്ച് ജനക്കൂട്ടം പ്രതിഷേധിച്ചു.

അലക്കു തൊഴിലാളികൾ താമസിച്ചിരുന്ന മേഖലയിലായിരുന്നു അപകടം. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചവരിൽ ഏറെയും എന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം സംസ്ഥാന സ‍ർക്കാർ പ്രഖ്യാപിച്ചു.

Advertisment