ഭോപ്പാല്‍: മധ്യപ്രദേശില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി മഹേന്ദ്ര ത്രിപാഠിയുടെയും 30കാരനായ മകന്‍ അഭിനയ് രാജ് ത്രിപാഠിയുടെയും ദുരൂഹ മരണത്തില്‍ ഒരു സ്ത്രീയും മാന്ത്രികനും ഉള്‍പ്പെടെ ആറ് പേരെ ബതൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചിന്ദ്വാരയില്‍ താമസിക്കുന്ന യുവതിയാണ് പിടിയിലായത് ഇവര്‍ക്കെതിരെ സെക്ഷന്‍ 302 പ്രകാരം കൊലപാതക കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. എഡിജെ കുടുംബത്തെ മുഴുവന്‍ ഇല്ലായ്മ ചെയ്യുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് സൂചന. ജൂലൈ 20ന് ഒരു യുവതി ജഡ്ജി മഹേന്ദ്ര ത്രിപാഠിക്ക് ഒരു ബാഗ് മാവ് സമ്മാനിക്കുകയായിരുന്നുവെന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ട ഭാര്യയും മകനും പറയുന്നു.
യുവതി നല്‍കിയ മാവ് ജഡ്ജി വീട്ടില്‍ കൊണ്ടുവരികയും അന്ന് തന്നെ ഭാര്യ അത് പാകം ചെയ്യുകയും ചെയ്തു. ആ മാവ് കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം രാത്രിയോടെ ജഡ്ജിയും രണ്ട് ആണ്‍മക്കളും ഛര്‍ദ്ദി തുടങ്ങി. ജൂലൈ 23ന് ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂലൈ 25ന് ജഡ്ജിയുടെയും മൂത്ത മകന്റെയും നില വഷളായതിനെ തുടര്‍ന്ന് അവരെ നാഗ്പൂരിലെ ആശുപത്രിലേക്ക് മാറ്റി. അഭിനയ് നാഗ്പൂരിലെ ആശുപത്രിയിലെത്തും മുമ്പെ മരിച്ചു. മഹേന്ദ്ര ത്രിപാഠി ഞായറാഴ്ച്ച ആശുപത്രിയില്‍ വച്ചും മരിച്ചു.
ജൂലൈ 20ന് ബെതുലിനു സമീപം യുവതി ഉണ്ടായിരുന്നതായി മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയും ഡ്രൈവറും , മൂന്ന് സഹായികളും മാന്ത്രികനുമാണ് പിടിയിലായിരിക്കുന്നത്.
ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പോലീസ് സൂപ്രണ്ട് സിമല പ്രസാദ് സ്ഥിരീകരിച്ചു.