എടത്വ: വേനൽ കനത്തതോടെ കുടിവെള്ളം കിട്ടാതെ മനുഷ്യർ പോലും വലയുന്ന സാഹചര്യമാണിന്ന്. ജലസ്രോതസുകൾ ഇല്ലാതാകുമ്പോൾ 'ദാഹജലം_ പറവകൾക്കും' പദ്ധതിയുമായി ജീവകാരുണ്യ പ്രവർത്തകൻ.
മൺപാത്രത്തിൽ കുടിവെള്ളം സജ്ജീകരിച്ചിരിക്കുന്നത് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഗ്രീൻ ക്ലബ് ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുളയാണ്. വീടിൻ്റെ മുൻവശത്തുള്ള വേപ്പിൻ മരത്തിന് സമീപം മൺപാത്രത്തിൽ ആണ് ജലം നിറച്ചു തൂക്കി ഇട്ടിരിക്കുന്നത്.
ദാഹജലം കിട്ടാതെ പക്ഷികളും അലയാൻ പാടില്ല. 'ദാഹജലം - പറവകൾക്കും' എന്ന പദ്ധതിക്ക് ഏവരുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. ഈ ഉദ്യമം വിജയിക്കുന്നതിന് വീടുകളിൽ കഴിയുന്നത്ര പാത്രങ്ങളിൽ ദാഹജലം പറവകൾക്ക് കരുതണമെന്നും അദ്ദേഹം ഗ്രീൻ ക്ലബ് അംഗങ്ങളോട് ആവശ്യപ്പെട്ടു.
വീടുകളോട് ചേർന്ന് തണലും സുരക്ഷിതത്വവുമുള്ള സ്ഥലത്ത് നിലത്തോ തൂക്കിയിടാവുന്ന തരത്തിലോ ആയി മൺചട്ടിയിൽ വെള്ളം നിറച്ചു വെക്കുന്നത് പക്ഷികളെ കൂടുതൽ ആകർഷിക്കും. ദിവസവും വെള്ളം മാറ്റിക്കൊടുക്കണം. തൂക്കിയിടുന്നവ വലിയ പക്ഷികൾ പറന്നിരിക്കുമ്പോൾ മറിഞ്ഞു വീഴാതിരിക്കാൻ പാകത്തിലാവണം ഒരുക്കേണ്ടത്.
ജലമില്ലാതെ ഒരു ജീവിക്കും നിലനിൽപ്പില്ല. ചിലവ അവയുടെ ഭക്ഷണമായ പഴങ്ങൾ, ഇലകൾ എന്നിവയിലൂടെ ജലം സ്വീകരിക്കുന്നു. എന്നാൽ ചൂടുള്ള അന്തരീക്ഷത്തിൽ പറന്നു നടന്നു ഇരതേടുന്ന മറ്റു പക്ഷികൾക്ക് വെള്ളമില്ലാതെ വയ്യ.
വറ്റിവരളുന്ന തോടുകളും പുഴകളും ഇതിന്റെ തീവ്രത കൂട്ടുന്നു. അത്തരം ഒരു സന്ദർഭത്തിൽ അവയ്ക്കു കുടിവെള്ളം ഒരുക്കുന്നത് ഒരു സഹജീവി സ്‌നേഹം കൂടിയാണെന്ന് ഫേസ് ബുക്കിൽ കുറിച്ചു.
രൂക്ഷമായി കുടിവെള്ള ക്ഷാമം നേരിടുന്ന കുട്ടനാടിൻ്റെ വിവിധ മേഖലകളിൽ ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായത്തോടെ പ്രദേശവാസികൾക്കും ദാഹജലം എത്തിച്ചു കൊടുക്കുന്നുണ്ട്.
കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് ദുരന്തം ഉണ്ടായി കിണറുകളിലെ ജലം മാംസ അവശിഷ്ടങ്ങൾ കൊണ്ട് മലിനമായപ്പോൾ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുടിവെള്ളം അവിടെയെത്തിച്ചത്.
പ്രളയം മൂലം എടത്വാ പഞ്ചായത്തിലെ മുപ്പത്തിമൂന്നിൽ ചിറ കോളനിയിൽ കിണറുകളിലെ ജലം മലിനമായപ്പോൾ ഏകദേശം 6 മാസം അവിടെ ശുദ്ധജലമെത്തിച്ചതും ഇദ്ദേഹമാണ്.