എടത്വാ: ലോക്ക് ഡൗൺ കാലം സമാപിക്കുമ്പോഴേക്കും വർഷങ്ങളായി നീരൊഴുക്ക് ഇല്ലാതിരുന്ന പാരേത്തോട്ടിൽ നീരൊഴുക്കിന് ആരംഭമാകും. ജനകീയ പങ്കാളിത്വത്തോടെ എക്കലും പോളയും നിറഞ്ഞ തലവടി ആനപ്രമ്പാൽ പാരേത്തോടിൻ്റെ ആഴം കൂട്ടുന്ന പ്രവർത്തിക്ക് മാർച്ച് 16ന് ആണ് തുടക്കമായത്.
ഇതിനോടകം ഒന്നര കിലോ മീറ്ററിലധികം ദൂരം നീളത്തിൽ 2 മീറ്റർ താഴ്ചയിൽ ആണ് എക്കലും കട്ടയും നീക്കിയത്.
തലവടി പഞ്ചായത്തിലെ 10, 11, 12, 13 വാർഡുകളിലൂടെ കടന്ന് പോകുന്ന പാരേത്തോട് വട്ടടി തോട് 2018ലെ പ്രളയത്തിന് ശേഷമാണ് പൂർണ്ണമായും നശിച്ചു തുടങ്ങിയത്. ഈ തോട്ടിലെ ജലമാണ് പ്രാഥമിക ആവശ്യങ്ങൾക്ക് ജനങ്ങളിൽ പലരും ഉപയോഗിച്ചിരുന്നത്.
ജലക്ഷാമം രൂക്ഷമായ തലവടി തെക്കെ കരയിൽ ജനങ്ങളുടെ ആശ്രയമായിരുന്ന പാരേത്തോടിൻ്റെ ഇരുകരകളിൽ നിന്നും കറുകലും മറ്റും വളർന്ന് ഒഴുക്ക് നിലച്ചിട്ടും വർഷങ്ങളായി.
കൂടാതെ പ്രളയ സമയത്ത് ഒഴുകി വന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ അടിഞ്ഞ് ദുർഗന്ധം വമിച്ചിരുന്നു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് പിഷാരത്ത്, രമാ മോഹൻ , പ്രിയ അരുൺ , പി കെ വർഗ്ഗീസ്, കനിവ് സ്വയം സഹായ സംഘം പ്രഡിഡൻ്റ് വിജയൻ , സെക്രട്ടറി ചന്ദ്രമോഹൻ , പ്രസാദ് മണ്ണാരുപറമ്പിൽ, സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള, സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പി ദാമോദരൻ, അരുൺ പുന്നശ്ശേരിൽ, ഗോപിനാഥൻ നായർ , ഗോപിനാഥ് ആനന്ദാലയം, ലാൽസൺ മുണ്ടുചിറ എന്നിവർ നേതൃത്വം നല്കി.
സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വാർഡ് 12-ൽ ട്രാൻസ്ഫോർമറിന് സമീപം തകർന്ന് കിടക്കുന്ന കടവിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.