എടത്വാ: പോലീസ് കവർച്ച കേസ് റഫർ ചെയ്തെങ്കിലും കേസ്സെടുത്ത് കോടതി.2018 ജൂൺ 23 ന് വസ്ത്ര സ്ഥാപനത്തിൽ നടന്ന കവർച്ചയെ സംബന്ധിച്ച് പോലീസിൽ യഥാസമയം വിവരമറിയിച്ചിട്ടും എടത്വാ പോലീസ് നടപടി സ്വീകരിക്കാഞ്ഞതിനെ തുടർന്ന് ഡോ.ജോൺസൺ വി.ഇടിക്കുള നല്കിയ ഹർജിയിന്മേൽ അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ എടത്വാ പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
തലവടി കുന്തിരിക്കൽ വാലയിൽ വി.സി.ചാണ്ടി (ബേബികുട്ടി) ക്കെതിരെ ക്രൈം (892/2018 ) രജിസ്റ്റർ ചെയ്തെങ്കിലും യാതൊരു വിധ നടപടിയും പോലീസ് സ്വീകരിച്ചില്ല. മാത്രമല്ല പ്രതിയെ സഹായിക്കുന്നതിന് വേണ്ടി പോലീസ് കോടതിയിൽ റഫർ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
" കേസ് കോടതി ഫയലിൽ നിന്നും കുറവ് ചെയ്യുന്നതിനും റഫർ നോട്ടീസ് കൈപറ്റുവാൻ വാദി വിസമ്മതിച്ചിരിക്കുന്നു '' എന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത തീയതിയായ 2018 ആഗസ്റ്റ് 9ന് തന്നെ എടത്വാ എസ്.ഐ:കെ.ജി രതീഷ് റിപ്പോർട്ട് തയ്യറാക്കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.രതീഷ് സമർപ്പിച്ച റഫർ റിപ്പോർട്ടിനെതിരെ 2019 ജനുവരി 1ന് അഡ്വ.ഉമ്മൻ എം.മാത്യു മുഖേന ഡോ.ജോൺസൺ വി.ഇടിക്കുള നല്കിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഐ.പി.സി 379 വകുപ്പു കൂടി ഉൾപ്പെടുത്തി കേസ് അന്വേഷിക്കാൻ ഉത്തരവായത്.