എടത്വാ: എക്കലും പോളയും നിറഞ്ഞ തലവടി ആനപ്രമ്പാൽ പാരേത്തോട് ജനകീയ പങ്കാളിത്തത്തോടെ ആഴം കൂട്ടുന്ന പ്രവൃത്തിക്ക് തുടക്കമായി. ജലക്ഷാമം രൂക്ഷമായ തലവടി തെക്കെ കരയിൽ ജനങ്ങളുടെ ആശ്രയമായിരുന്ന പാരേത്തോട് ഒഴുക്ക് നിലച്ചിട്ട് വർഷങ്ങളായി.
ഉപയോഗശൂന്യമായി തീർന്ന തോട് അടിയന്തിരമായി വൃത്തിയാക്കണമെന്നുള്ള ആവശ്യം ഉയർന്നിരുന്നു.
തലവടി പഞ്ചായത്തിലെ 10, 11, 12, 13 വാർഡുകളിലുടെ കടന്ന് പോകുന്ന വട്ടടി-പാരേത്തോട് 2018ലെ പ്രളയത്തിന് ശേഷമാണ് നശിച്ചു തുടങ്ങിയത്. ഈ തോട്ടിലെ ജലമാണ് പ്രാഥമിക ആവശ്യങ്ങൾക്ക് ജനങ്ങളിൽ പലരും ഉപയോഗിച്ചിരുന്നത്.
എന്നാൽ ജനകീയ പങ്കാളിത്വത്തോടെ തോടിൻ്റെ ആഴം കൂട്ടുന്ന പ്രവർത്തിക്ക് കഴിഞ്ഞ ദിവസം മുതൽ തുടക്കമായി. ഏകദേശം ഒന്നര മീറ്റർ വീതം ആണ് ആഴം കൂട്ടുന്നത്.
2 കിലോമീറ്ററോളം ഉള്ള ഈ തോടിൻ്റെ ഈ ആഴം കൂട്ടൽ പൂർണ്ണമാക്കുവാൻ ഒരാഴ്ചയോളം വേണ്ടിവരും.അനധികൃതമായി തോട്ടിലേക്ക് നടത്തിയ നികത്ത് മൂലം ആഴം കൂട്ടിയാൽ പോലും പല ഭാഗങ്ങളിലും വീതി കുറവുണ്ട്.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാർ പിഷാരത്ത്, രമാ മോഹൻ ,പ്രിയ അരുൺ ,പി.കെ വർഗ്ഗീസ് ,കനിവ് സ്വയം സഹായ സംഘം പ്രഡിഡൻ്റ് വിജയൻ ,സെക്രട്ടറി ചന്ദ്രമോഹൻ ,സൗഹൃദ സമിതി ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള, സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ, അരുൺ പുന്നശ്ശേരിൽ, ഗോപിനാഥൻ നായർ , ഗോപിനാഥ് ആനന്ദാലയം, ലാൽസൺ മുണ്ടുചിറ എന്നിവർ നേതൃത്വം നല്കുന്നു.