എടത്വാ: തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തണമെന്നും അതിനുള്ള തടസ്സങ്ങൾ നീക്കുവാൻ അധീകൃതർ തയ്യാറാകണമെന്നും ഹ്യൂമൻ റൈറ്റ്സ് പ്രെട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള ആവശ്യപെട്ടു. ഇത് സംബന്ധിച്ച് ഉള്ള നിവേദനം സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയ്ക്ക് അയച്ചു.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി തലവടി പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ഉള്ള അനേകർക്ക് ആരോഗ്യ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നല്കി വരുന്ന തലവടി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കുവാനുള്ള സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും തടസ്സങ്ങൾ ഏറെയാണ്.
സംസ്ഥാനത്തെ മൊത്തം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താനുള്ള നടപടികളിലേക്ക് സർക്കാർ നടപടി ആരംഭിച്ച സാഹചര്യത്തിൽ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ സാധിക്കുന്നില്ലെങ്കിൽ പൂർണ്ണമായും തലവടിക്ക് പ്രാഥമികാരോഗ്യ കേന്ദ്രം നഷ്ടപെടുവാനും സാധ്യതയുണ്ട്.
കുടുംബാരോഗ്യ കേന്ദ്രം ആയി ഉയർത്തുമ്പോൾ അതിന് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്.അതിന് ഏറ്റവും അത്യാവശ്യം വേണ്ടുന്നതാണ് പുതിയ കെട്ടിടങ്ങൾ.എന്നാൽ നിലവിലെ സാഹചര്യത്തിൽ പുതിയ കെട്ടിടം പണിയുന്നതടക്കമുള്ള യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും ആ കോമ്പൗണ്ടിൽ നടത്താൻ ചില തടസ്സങ്ങൾ നിലനില്ക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഭരണ സമിതി അടിയന്തിരമായി ഇടപെടണമെന്നും ഡോ. ജോൺസൺ വി. ഇടിക്കുള ആവശ്യപെട്ടു.
കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തപെടുമ്പോൾ വൈകുന്നേരം വരെയും ഒ പി സൗകര്യം , രണ്ടോ അതിലധികമോ ഡോക്ടർമാരുടെ സേവനം, കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം എന്നിവ ഉണ്ടാകുകയും ചെയ്യും.