മലപ്പുറം: സി.എ.എയും എൻ.ആർ.സിയും മുസ്ലിം വിരുദ്ധ വംശീയബോധത്തിൻ്റെ സൃഷ്ടി തന്നെയാണെന്നും മറിച്ചുള്ള വായനകൾ ചരിത്രബോധമില്ലായ്മയാണെന്നും എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡൻ്റ് ലബീദ് ഷാഫി.
'പൗരത്വ പ്രക്ഷോഭരംഗത്തെ വിദ്യാർത്ഥി നേതൃത്വത്തെ വേട്ടയാടുന്നത് ചെറുക്കുക' തലക്കെട്ടിൽ മലപ്പുറത്ത് നടന്ന വിദ്യാർത്ഥി റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യമൊന്നടങ്കം ഷാഹീൻ ബാഗുകൾ ഉയർന്ന് കൊണ്ടിരിക്കുകയാണ്. ഈ പ്രക്ഷോഭം തുടരുക തന്നെ ചെയ്യും.
ലാത്തികൊണ്ടോ കുറുവടികൊണ്ടോ ഈ സമരത്തെ നിങ്ങൾക്ക് തല്ലിയൊതുക്കാൻ സാധിക്കില്ല.
ഇന്ത്യയുടെ യുവത്വം പറയുന്നത് ഈ നിയമം എടുത്ത് കളയും വരെ സമരം തുടരുമെന്നാണ്.
ഇനിയും ഈ പ്രക്ഷോഭങ്ങളോടു ചേരാത്തവരെ രണ്ടാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്തവരെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, എം.എസ്.എം വിസ്ഡം കേരള വൈസ് പ്രസിഡന്റ് സി മുഹമ്മദ് അജ്മൽ, പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ പേരിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം നഈം സി.കെ.എം,
പോലീസ് അന്യായമായി കേസ് ചുമത്തിയ സി.എഫ്.ഐ മലപ്പുറം സെൻട്രൽ ജില്ലാ കമിറ്റി പ്രസിഡന്റ് അർഷക്, പ്രഭാകരൻ വരപ്രാത്ത്, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് സൽമാൻ ഫാരിസ് തുടങ്ങിയവർ സംസാരിച്ചു.
ആസാദി സ്ക്വയറിലെ നാളെത്തെ(തിങ്കൾ) പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
'കിൽ ഫൗണ്ടേഷൻ' ഡയറക്ടർ കെ.കെ സുഹൈൽ, ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം അബ്ദുൽ ഹക്കീം നദ് വി, മഹിളാ കോൺഗ്രസ് സംസ്ഥാനസമിതി അംഗം ഹരിപ്രിയ, സാമൂഹ്യ പ്രവർത്തകൻ ഒ.പി രവീന്ദ്രൻ സംസാരിക്കും.
കോട്ടക്കൽ ഗോൾഡൺ സെൻട്രൽ സ്കൂൾ 'മലർവാടി ബാലസംഘം' യൂനിറ്റ് സർഗപ്രതിരോധം അവതരിപ്പിക്കും. ഷഫീഖ്, റഫീഖ് എന്നിവർ ഫാസിസത്തിനെതിരായ പാട്ടുപ്രതിഷേധം നടത്തും.