എറണാകുളം: ഇടപ്പള്ളി-അരൂർ ബൈപ്പാസിൽ തണൽ മരങ്ങൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നു. യാത്രക്കാർക്കും ബൈപ്പാസിലെ കച്ചവടക്കാർക്കും ചൂടിൽ നിന്നും ആശ്വാസം കിട്ടാനും ബൈപ്പാസ് മനോഹരമായ കാഴ്ചയാകുവാനും നട്ട് പിടിപ്പിച്ച തണൽ മരങ്ങൾ വെട്ടി നിരത്തി സാമൂഹ്യ ദ്രോഹികൾ.
ബൈപ്പാസിലെ ഒരു മാളിനും ഒരു ഫർണീച്ചർ ഷോപ്പിനു മുൻവശത്തും മരങ്ങൾ കൂടുതൽ വെട്ടി നിരത്തിയിട്ടുണ്ട്. മേൽപ്പാലം ആരംഭിയ്ക്കുന്നതിനടുത്തുവരെ മരങ്ങൾ നശിപ്പിച്ചു.
സർവ്വീസ് റോഡിലെ ചില കച്ചവടക്കാർ തങ്ങളുടെ സ്ഥാപനം തണൽമരങ്ങൾ കാഴ്ച മറയ്ക്കുന്നതിനാൽ നശിപ്പിച്ചതായിരിയ്ക്കാമെന്ന് റെസിഡന്റ് അസോസിയേഷൻ ആരോപിയ്ക്കുന്നു.
ഹൈവേ അതോറിറ്റി ഈ കാരൃം അറിഞ്ഞിട്ടില്ല.ബൈപ്പാസ് സംരക്ഷണം കൊച്ചിൻ-അരൂർ ടോൾവേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആണ് നടത്തുന്നതെന്ന് ഹൈവേ അതോറിറ്റി അധികൃതർ വ്യക്തമാക്കി. OMT (Operations, Maintenance & Transfer) വ്യവസ്ഥ യിൽ ഒൻപതു വർഷത്തെ കാലാവധിയാണ് കമ്പനിയ്ക്കുള്ളത്.
മരങ്ങളുടെ എകരം വെട്ടുന്നതിനും ഉണങ്ങിയ മരം മുറിച്ച് മാറ്റാനും സോഷ്യൽ ഫോറസ്ട്രി യുടെ അനുമതി വാങ്ങിച്ചിട്ടേ ചെയ്യാറുള്ളൂ എന്നിരിക്കെ ഈ അനധികൃത മരം വെട്ട് എങ്ങനെ സംഭവിച്ചു എന്ന അങ്കലാപ്പിൽ ആണ് ഹൈവേ അതോറിറ്റി.
OMT കരാർ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ മരം മുറിച്ചത് അവർ അറിഞ്ഞിട്ടില്ല.ബൈപ്പാസിലെ മരങ്ങൾ രാസവസ്തുക്കൾ ഉപയോഗിച്ച് ആദ്യം ഉണക്കുകയും അത് മുറിച്ച് മാറ്റാൻ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി വാങ്ങിച്ചിട്ട് അതിന്റെ മറവിൽ കാഴ്ച മറയ്ക്കുന്ന മറ്റു മരങ്ങളും മുറിയ്ക്കുന്നതാണന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.
ബൈപ്പാസിലെ അനധികൃത മരം വെട്ട് നടത്തിയവരെ കണ്ടെത്തി വെട്ടിയ മരങ്ങൾക്ക് പകരം അവരെക്കൊണ്ട് പുതിയ മരം നടീപ്പിയ്ക്കുകയും അത് സംരക്ഷിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്യണമെന്ന് റസിഡന്റ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.