പിറവം: കൃഷിയിറക്കാതെ തരിശായിക്കിടന്ന കളമ്പൂർ പാടശേഖരത്തിലെ പത്തേക്കറോളം സ്ഥലത്ത് ഇക്കുറി നെൽക്കതിർ വിളയും. പിറവം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ ചേർന്ന് വർഷങ്ങളായി കാടുകയറികിടന്ന പ്രദേശം കൃഷിക്ക് ഉപയുക്തമാക്കിയത്.
വർഷങ്ങൾക്ക് മുൻപ് ഇഷ്ടികക്കളങ്ങളുണ്ടായിരുന്ന പാടശേഖരം കൃഷിയിറക്കാൻ സാധിക്കാത്തത് മൂലം ഉടമകൾ ഉപേക്ഷിച്ച നിലയിലായിരുന്നു. പിന്നീട് പിറവം നഗരസഭാ ഇഷ്ടിക കളങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെയാണ് കർഷകരിൽ പലരും കൃഷി ഇറക്കാൻ തയ്യാറായി മുന്നോട്ട് വന്നു തുടങ്ങിയത്.
അമ്പലപ്പിള്ളി ഇല്ലത്ത് എ.എൻ.സത്യഭാമ ,മേൽപ്പിള്ളി ഇല്ലത്ത് എം.എസ്.രാമൻ നമ്പൂതിരി ,പെരുമാനത്ത്‌കുഴി പി.സി.ജേക്കബ് എന്നിവരയുടെ ഉടമസ്ഥതയിലുള്ള പാടത്താണ് കൃഷിയിറക്കിയത് . ഇനിയും തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജിൽസ് പെരിയപ്പുറം അറിയിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ വിത്ത് വിതയ്ക്കൽ പരിപാടിയുടെ ഉദ്‌ഘാടനം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപ്പുറം നിർവഹിച്ചു . പൗലോസ് മഞ്ഞാമറ്റം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് എം.പി. സുമേഷ്, പൗലോസ് കുഴിക്കാട്ടിൽ എന്നിവരും മറ്റ് കൃഷിക്കാരും സംബന്ധിച്ചു.