Advertisment

സഭാപിതാക്കന്മാരെ അവഹേളിച്ച്‌ സീറോ മലബാര്‍ സഭയുടെ കെട്ടുറപ്പിനെ ദുര്‍ബലപ്പെടുത്തുവാന്‍ ആരെയും അനുവദിക്കില്ല: ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

New Update

കൊച്ചി:  സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട്‌ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ച്‌ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതിന്റെ മറവില്‍ അഭിവന്ദ്യരായ സഭാപിതാക്കന്മാരെ അവഹേളിച്ച്‌ സഭാസംവിധാനങ്ങളേയും സഭയുടെ കെട്ടുറപ്പിനേയും ദുര്‍ബലപ്പെടുത്തുവാന്‍ ആരെയും അനുവദിക്കില്ലെന്നും സീറോ മലബാര്‍ സഭയുടെ പ്രഥമ അല്‌മായ കമ്മീഷന്‍ സെക്രട്ടറിയും ഷെവലിയാറുമായ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Advertisment

പ്രശ്‌നപരിഹാരത്തിന്‌ സഭാപിതാക്കന്മാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും അല്‌മായ സമൂഹം പിന്തുണനല്‍കും. സഭാ സിനഡിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുവാനും അനുസരിക്കുവാനുമുള്ള കടമയും ഉത്തരവാദിത്വവും വൈദികരും സന്യസ്‌തരും അല്‌മായരുമുള്‍പ്പെടെ എല്ലാ വിശ്വാസിസമൂഹത്തിനുമുണ്ട്‌.

ഒരു അതിരൂപതയിലെ ഭൂമിയിടപാട്‌ പ്രശ്‌നം വിവാദമാക്കി പൊതുസമൂഹത്തിലേയ്‌ക്കും മാധ്യമങ്ങളിലേയ്‌ക്കും വലിച്ചിഴച്ച്‌ സഭാധ്യക്ഷന്മാരെയും സഭയെയും ആക്ഷേപിക്കുവാന്‍ ശ്രമിച്ചത്‌ നിര്‍ഭാഗ്യകരമാണ്‌. സംപൂജ്യരായ സഭാപിതാക്കന്മാരുടെ ധീരമായ നേതൃത്വമാണ്‌ ഇക്കാലമത്രയും സഭയെ നിലനിര്‍ത്തിയതും ഇന്നും ശക്തമായി മുന്നോട്ടുനയിക്കുന്നതും.

ഇവരെ പൊതുസമൂഹത്തില്‍ അവഹേളിക്കുമ്പോള്‍ വിശ്വാസിസമൂഹമുള്‍പ്പെടെ സഭയൊന്നാകെയാണ്‌ അപമാനിക്കപ്പെടുന്നതെന്നുള്ളത്‌ പലരും മറന്നുപോകുന്നു. സഭയുടെ കെട്ടുറപ്പിനെയും ആത്മീയതയെയും കൂട്ടായ്‌മയെയും വെല്ലുവിളിച്ച്‌ മുന്നോട്ടുള്ള വളര്‍ച്ചയ്‌ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം സൃഷ്‌ടിക്കുവാന്‍ മറ്റുള്ളവര്‍ക്ക്‌ അവസരമൊരുക്കുമ്പോള്‍ ക്ഷീണിക്കുന്നതും ക്ഷയിക്കുന്നതും നൂറ്റാണ്ടുകളുടെ ചരിത്രവും, ആത്മീയതയും വിശ്വാസപാരമ്പര്യവുമുള്ള സമുദായമാണെന്നുള്ളതും തിരിച്ചറിയണം.

വിവിധ പ്രശ്‌നങ്ങളുടെ പേരില്‍ വിവാദങ്ങളുണ്ടാക്കി സഭാസംവിധാനങ്ങളെ അട്ടിമറിച്ച്‌ വിശ്വാസികളില്‍ ചേരിതിരിവും വിഭാഗീയതയും വിഘടനവാദവും സൃഷ്‌ടിക്കുവാന്‍ ആരെയും അനുവദിച്ചുകൂടാ.

ആത്മീയതയും സ്‌നേഹവും പങ്കുവയ്‌ക്കുന്ന കെട്ടുറപ്പും ഐക്യവും പ്രവര്‍ത്തനസുതാര്യതയുമുള്ള കൂട്ടായ്‌മയായി സഭ മുന്നേറണമെന്നും സഭയ്‌ക്കും സമൂദായത്തിനും നേതൃത്വം കൊടുക്കുന്ന അഭിവന്ദ്യ പിതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള കുത്സിതശ്രമങ്ങളും ബാഹ്യശക്തികളുടെ കടന്നാക്രമണങ്ങളും ഏതു കോണില്‍നിന്നുണ്ടായാലും സഭാമക്കള്‍ ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

Advertisment