കൊച്ചി: മുളന്തുരുത്തി പഞ്ചായത്തിനെയും ഉദയംപേരൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മറ്റത്താംകടവ് പാലം വഴിയുള്ള സുഗമമായ വാഹന ഗതാഗതത്തിന് ഇനി എത്ര കാലം കാത്തിരിണം. 19.01.2012-ൽ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടി ശിലാസ്ഥാപനം നടത്തി,28.02.2016-ൽ അദ്ദേഹം തന്നെ ഉത്ഘാടനം ചെയ്തതാണ് മറ്റത്താംകടവ് പാലം.
പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി പൂർത്തീകരിയ്ക്കാൻ കഴിഞ്ഞിരുന്നില്ലങ്കിലും നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ഉത്ഘാടനം ചെയ്യുകയായിരുന്നു. മണ്ണും മെറ്റലും നിരത്തി താൽക്കാലികമായി നിർമ്മിച്ച അപ്രോച്ച് റോഡ് വഴി ഇപ്പോൾ നടന്ന് പോലും പോകാൻ സാധിയ്ക്കാത്തവിധം തകർന്നു കിടക്കുകയാണ്.
വൈയ്ക്കം, പൂത്തോട്ട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മറ്റത്താംകടവ് പാലം വഴി മുളന്തുരുത്തി, പിറവം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാനാവും.ജനങ്ങളുടെ ചിരകാല സ്വപ്നം ആണ് ഈ റോഡ് ഗതാഗത യോഗ്യമാക്കുക എന്നത്.
പാലം പണിയ്ക്ക് ഉപയോഗിച്ച കോൺക്രീറ്റ് മിക്സിംഗ് യന്ത്രം അപ്രോച്ച് റോഡിൽ തുരുമ്പെടുത്ത് കിടക്കുന്നുണ്ട്. അതിനരികിൽ ഒരു മരം വളർന്നു പന്തലിച്ചു തുടങ്ങി.പാലത്തിന്റെ രണ്ട് വശത്തും അപ്രോച്ച് റോഡിൽ കാട് കയറി. ചില വാഹനങ്ങൾ സമയം ലാഭിക്കാൻ സാഹസികമായി ഈ വഴി പോകുന്നത് കാണാം.
ജനം നിസ്സഹായരായി നിൽക്കുകയാണിവിടെ. റോഡ് പൂർണമായും ഗതാഗതത്തിന് തുറന്ന് കൊടുക്കണമെങ്കിൽ ഇനിയും കടമ്പകൾ ഏറെ.പാലത്തിൽ നിന്നും വൈയ്ക്കം റോഡിലേയ്ക്ക് വലിയ വാഹനങ്ങൾ പോകാൻ നിലവിലുള്ള റോഡ് വീതി കൂട്ടണം. പെരുമ്പിള്ളി നട ജംഗ്ഷനിൽ നിന്നും മറ്റത്താംകടവിലേയ്ക്ക് ഉള്ള റോഡും തകർന്നു തരിപ്പണമായി കിടക്കുകയാണ്. അതും വീതികൂട്ടി ബിഎംബിസി നിലവാരത്തിൽ തന്നെ ടാർ ചെയ്യണം.
ഇത് ഒക്കെ എന്ന് തുടങ്ങുമെന്നോ എപ്പോൾ പൂർത്തിയാക്കുമെന്നോ ജനങ്ങൾക്ക് അറിയില്ല.എന്നും എപ്പോഴും ആശങ്കയോടെ ജീവിയ്ക്കാൻ വേണ്ടി മാത്രം ജനിച്ചവരാണ് മലയാളികൾ എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിച്ച അവരുടെ മനസ്സിനെ, അവരുടെ പൊതുവായ ആവശ്യങ്ങളെ ഇനിയും അധികാരികൾ കാണാതെ പോകരുത്.